KeralaNEWS

മുഖ്യമന്ത്രി വരുന്നു, അധികൃതര്‍ ഉണര്‍ന്നു; കടന്നുപോകുന്ന റോഡുകളിലെ കുഴിയടച്ചു

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്ക് ശാപമോക്ഷം. അബാന്‍ പാലം പണി നടക്കുന്നതിനാല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തു കൂടി ഉള്ള റോഡ് രണ്ട് വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തണമെന്നു നാട്ടുകാരും വ്യാപാരികളും പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അനങ്ങിയില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണു നടക്കുന്നത്. ഇവിടേക്ക് എത്തണമെങ്കില്‍ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കടന്നു പോകണം.

സ്റ്റാന്‍ഡില്‍ നിന്നു ബസുകള്‍ പുറത്തേക്കിറങ്ങുന്ന ഭാഗം വലിയ കുഴിയായിരുന്നു. ഇവിടെ ബസുകളുടെ അടിഭാഗം ഇടിക്കുന്നതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് ബസുകള്‍ കടന്നു പോയിരുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി പ്രമാണിച്ച് ഇവിടെയുണ്ടായിരുന്ന കുഴി മണ്ണുമാന്തി ഉപയോഗിച്ച് നികത്തി മെറ്റലിട്ട് ടാറിങ്ങും നടത്തി. സ്വകാര്യ സ്റ്റാന്‍ഡ് മുതല്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് റോഡ് ചേരുന്നിടം വരെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡില്‍ കുഴിയടയ്ക്കല്‍ ഇല്ല.

Signature-ad

മുഖ്യമന്ത്രിയുടെ വാഹനം സ്റ്റേജിന്റെ ഭാഗത്തേക്കു സ്വകാര്യ സ്റ്റാന്‍ഡിലൂടെ കടന്നു പോകുന്നതിനാല്‍ സ്റ്റാന്‍ഡിന്റെ രണ്ട് കവാടങ്ങള്‍ക്ക് ഇടയിലുള്ള ഭാഗത്തും ടാറിങ് നടത്തുന്നില്ല.ഗെസ്റ്റ് ഹൗസില്‍ നിന്നു വേദിയിലേക്കു മുഖ്യമന്ത്രി എത്തുന്നത് മനോരമ ഓഫിസിനു മുന്‍പിലൂടെയുള്ള റിങ് റോഡിലൂടെയാണ്. അബാന്‍ മേല്‍പാലം പണി മൂലം ഇവിടെ ഉണ്ടായ കുഴികളും നികത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്നുണ്ട്.

Back to top button
error: