KeralaNEWS

മകള്‍ക്ക് നേരെ തോക്ക് ചൂണ്ടി, രാമചന്ദ്രനെ വെടിവെച്ചു; വേര്‍പാട് വിശ്വസിക്കാനാകാതെ നാട്

കൊച്ചി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി, ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തില്‍ രാമചന്ദ്രന്റെ വേര്‍പാട് വിശ്വസിക്കാനാകാതെ നില്‍ക്കുകയാണ് അയല്‍വാസികള്‍. കശ്മീരിലേക്ക് പോകുന്നതിന്റെ തലേദിവസവും തന്നെ കണ്ട് സംസാരിച്ചിരുന്നതായി അയല്‍വാസി ശിവശങ്കരന്‍ നായര്‍.

‘കശ്മീരിലേക്ക് പോവുകയാണെന്ന് ഞായറാഴ്ച കണ്ടപ്പോള്‍ പറഞ്ഞിരുന്നു. പക്ഷേ, ഇങ്ങനെ ആയിത്തീരുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചില്ല. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എല്ലാ കാര്യങ്ങളിലും സഹകരിക്കുകയും നന്നായി പെരുമാറുകയും ചെയ്ത നല്ലൊരു സുഹൃത്തായിരുന്നു. വാര്‍ത്തയറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. ഒരു മകളും മകനുമാണ് അദ്ദേഹത്തിന്. മകള്‍ വിദേശത്ത് നിന്ന് വന്നപ്പോള്‍ യാത്രപോയതായിരുന്നു. മകന്‍ കശ്മീരിലേക്ക് പോയിട്ടുണ്ട്’ – ശിവശങ്കരന്‍ നായര്‍ പറഞ്ഞു

Signature-ad

രാമചന്ദ്രനും കുടുംബവും കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലേക്കും അവിടെ നിന്ന് കശ്മീരിലേക്കും യാത്ര പോയത്. ദുബായിയില്‍ സ്ഥിരതാമസക്കാരിയായ മകള്‍ ആരതിയും കുട്ടികളും വിഷു ആഘോഷിക്കാന്‍ ഇടപ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. ഹൈദരാബാദിലെ ബന്ധുവിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇവരുടെ കശ്മീര്‍ യാത്ര.

ആരതിക്ക് മുന്നില്‍ വെച്ചാണ് രാമചന്ദ്രന്റെ തലയ്ക്കുനേരേ തോക്ക് ചൂണ്ടിയതും വെടിവെച്ചതും. ആരതിക്കു നേരേ തോക്കു ചൂണ്ടിയെങ്കിലും വെടിവയ്ക്കാതെ ഒഴിവാക്കുകയായിരുന്നു. ആരതിയുടെ ആറുവയസ്സായ ഇരട്ടക്കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഇവര്‍ അലമുറയിട്ട് കരഞ്ഞു. ഹൃദ്രോഗിയായ ഭാര്യ ഷീല ഈ സമയം കാറില്‍ ഇരിക്കുകയായിരുന്നതിനാല്‍ സംഭവമൊന്നും അറിഞ്ഞില്ല. കശ്മീരിലെ ഹോട്ടലില്‍ സുരക്ഷിതരാണ് ഷീലയും ആരതിയും കുട്ടികളും.

Back to top button
error: