മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെ; എല്ലാ എംഎൽമാരും തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം; ഹൈക്കമാൻഡ് തീരുമാനിച്ച മുഖ്യന്റെ പേരടങ്ങിയ കവർ ദീപാദാസ് മുൻഷി നിയമസഭാകക്ഷി യോഗത്തിലെത്തിക്കും

ന്യൂഡൽഹി: പത്ത് ദിവസത്തോളം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം കേരള മുഖ്യമന്ത്രിയാരെന്ന അന്തിമ തീരുമാനത്തിലെത്തിയതായി കോൺഗ്രസ് ഹൈക്കമാൻഡ്. ബുധനാഴ്ച വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയായ 10 രാജാജി മാർഗിലെത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുക്കാൽ മണിക്കൂറോളം ചർച്ച നടന്നു. അതിനു പിന്നാലെയാണ് പ്രഖ്യാപനം വ്യാഴാഴ്ച(ഇന്ന്) ഉണ്ടാകുമെന്ന് മാധ്യമ വിഭാഗം ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചത്. കൂടുതലൊന്നും പറയാതെ അദ്ദേഹം ഖാർഗെയുടെ വസതിയിലേക്കുതന്നെ തിരിച്ചുപോയി.
തിരുവനന്തപുരത്ത് ഇന്ന് കോൺഗ്രസിന്റെ അടിയന്തര നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വിജയിച്ച സ്ഥാനാർഥികളോട് തിരുവനന്തപുരത്തെത്താൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിൽ പ്രഖ്യാപനമുണ്ടാവും. മുഖ്യമന്ത്രിയെ സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം മുദ്രവെച്ച കവറിൽ ദീപാ ദാസ്മുൻഷി യോഗത്തിലെത്തിക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരുക. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപാ ദാസ്മുൻഷിയും രണ്ട് നിരീക്ഷകരും യോഗത്തിൽ പങ്കെടുത്തേക്കും.അതിനു പിന്നാലെ യു.ഡി.എഫ്. ഘടകകക്ഷികളുടെ പാർലമെന്ററി പാർട്ടി യോഗം ഉച്ചയ്ക്കു രണ്ടിനു നടക്കും. തുടർന്ന് മുഖ്യമന്ത്രിയെ അംഗീകരിച്ച് കത്ത് കൈമാറും. അതോടെയാകും മുഖ്യമന്ത്രി സർക്കാർ രൂപവത്കരണത്തിനായി ഗവർണറെ കാണുക.






