കുവൈറ്റിന് ഇറാന്റെ ഭീഷണി- ‘പൗരന്മാരെ വിട്ടയച്ചില്ലെങ്കിൽ വെറുതെയിരിക്കില്ല; പ്രതികരിക്കും‘

കുവൈറ്റ് സിറ്റി: കുവൈറ്റ്- ഇറാൻ ബന്ധത്തിൽ പുതിയ വിള്ളൽ. രാജ്യത്ത് അതിക്രമം നടത്താൻ പദ്ധതിയിട്ടെത്തിയ ഐആർജിസി ബന്ധമുള്ള നാല് പേരെ പിടികൂടിയെന്ന കുവൈത്ത് അറിയിപ്പിന് പിന്നാലെ കുവൈറ്റ്-ഇറാൻ തർക്കം കടുക്കുന്നു. അതേസമയം, കുവൈത്ത് സേനയുമായി ഏറ്റമുട്ടിയ സംഘത്തിലെ രണ്ടു പേർ രക്ഷപ്പെട്ടെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരന്മാരെ വിട്ടയക്കണമെന്നും ഇല്ലെങ്കിൽ പ്രതികരിക്കാൻ അവകാശമുണ്ടെന്നുമാണ് ഇറാന്റെ ഭീഷണി.
കുവൈറ്റിന്റെ ഏറ്റവും വലിയ ദ്വീപായ ബുബിയാൻ ദ്വീപിലേക്കാണ് മത്സ്യബന്ധന ബോട്ടിൽ ആറംഗ സംഘമെത്തിയത്.
കുവൈറ്റ് സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ നാല് പേരെ പിടികൂടിയെങ്കിലും രണ്ട് പേർ രക്ഷപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. മെയ് ഒന്നിനുണ്ടായ സംഭവത്തിൽ രാജ്യത്ത് നുഴഞ്ഞുകയറി അതിക്രമ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടിരുന്നുവെന്നാണ് കുവൈറ്റിന്റെ ആരോപണം.
കുവൈറ്റിൽ നുഴഞ്ഞു കയറാനുള്ള ശ്രമത്തെ സൗദി ഉൾപ്പടെ ശക്തമായി അപലപിച്ചു. പിന്നാലെയാണ് ഇന്ന് ഇറാന്റെ പ്രതികരണം. പട്രോളിങ് ഡ്യൂട്ടിക്കിടെ നാവിഗേഷൻ തകരാറിലായി എത്തിയതാണ് സംഘമെന്നായിരുന്നു ആദ്യ വിശദീകരണം. പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി ഭാഷ അൽപ്പം കൂടി കടുപ്പിച്ചു. ഇറാനിയൻ ബോട്ട് ആക്രമിച്ച് നാലു പേരെ പിടികൂടിയെന്നും വിട്ടയക്കണമെന്നും ഇല്ലെങ്കിൽ പ്രതികരിക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇറാനെ ആക്രമിക്കാൻ അമേരിക്ക ഉപയോഗിച്ച ദ്വീപിൽ വെച്ചാണ് സംഭവമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞതോടെ വിഷയത്തിന് കൂടുതൽ രാഷ്ട്രീയ-സൈനിക പ്രാധാന്യമേറി.
സംഭവത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾ കുവൈറ്റിനുള്ള പിന്തുണ പ്രഖ്യാപിക്കുകയും നുഴഞ്ഞുകയറ്റ ശ്രമത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. അമേരിക്ക-ഇറാൻ ബന്ധം വീണ്ടും വഷളാകുന്ന സാഹചര്യത്തിൽ കുവൈറ്റും ഇറാനും തമ്മിലുള്ള ഈ ഏറ്റുമുട്ടൽ മേഖലയിൽ കൂടുതൽ നയതന്ത്ര സമ്മർദങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്.






