KeralaNEWS

അപ്പവും ചായയും കഴിച്ചിട്ട് വന്ന കണ്ടക്ടറും ‘ഫിറ്റ്’, 28 ശതമാനം ആല്‍ക്കഹോളുണ്ടെന്ന് ‘ഊത്തുപരിശോധന’യില്‍ കണ്ടെത്തല്‍

തിരുവനന്തപുരം: മദ്യപിക്കാത്ത പാലോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് പണി നല്‍കിയ ബ്രെത്തലൈസര്‍, മദ്യം കൈകൊണ്ടുതൊടാത്ത വിതുര ഡിപ്പോയിലെ കണ്ടക്ടറെയും മദ്യപാനിയാക്കിയതായി പരാതി. ഇന്നലെ രാവിലെ വിതുര ഡിപ്പോയില്‍ ജോലിക്കെത്തിയ കണ്ടക്ടര്‍ വിതുര ആനപ്പാറ മുല്ലച്ചിറ സ്വദേശി ഷിജുകുമാറിനാണ് ബ്രെത്തലൈസര്‍ വഴി പണികിട്ടിയത്. ബ്രെത്തലൈസര്‍ വഴി ഊതിയപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്ന ശബ്ദം കേട്ടു. 28 ശതമാനം ആല്‍ക്കഹോള്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഇതോടെ ഷിജുകുമാറിനെ ഡ്യൂട്ടിയില്‍നിന്നും മാറ്റിനിര്‍ത്തി. ഷിജുകുമാര്‍ രാവിലെ അപ്പവും ചായയുമാണ് കഴിച്ചിരുന്നത്. മദ്യപിക്കുന്ന സ്വഭാവമേയില്ല. മദ്യപിച്ചിട്ടില്ലെന്ന് ഷിജുകുമാര്‍ ഉറപ്പിച്ച് പറഞ്ഞതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

തുടര്‍ന്ന് ഷിജുവിനെ വിതുരയില്‍ നിന്നും നെടുമങ്ങാട് ഡിപ്പോയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഉപകരണത്തിലെ തകരാറുമൂലം സംഭവിച്ചതെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. തുടര്‍ന്ന് ഷിജുകുമാറിനോട് ഉച്ചയ്ക്ക് ശേഷം ഡ്യൂട്ടിക്ക് കയറുവാന്‍ നിര്‍ദ്ദേശിച്ചു. നേരത്തേ പാലോട് ഡിപ്പോയിലെ ഡ്രൈവര്‍ ജയപ്രകാശിനും ഇതേ അവസ്ഥയാണുണ്ടായത്.

Signature-ad

ജോലിക്കെത്തിയപ്പോള്‍ മദ്യപാനിയെന്ന് ബ്രെത്തലൈസര്‍ മുദ്രകുത്തിയ ജയപ്രകാശിന് തിരികെ ജോലിയില്‍ കയറുവാന്‍ ഡിപ്പോ പടിക്കല്‍ ഉപവാസസമരം നടത്തേണ്ടിവന്നു. ആഴ്ചകള്‍ക്കു ശേഷമാണ് ജയപ്രകാശ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. മദ്യപിക്കാത്തവരെ മദ്യപാനിയാക്കി ചിത്രീകരിക്കുന്ന രീതിക്കെതിരെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത ബ്രെത്തലൈസര്‍ മുഴുവന്‍ മാറ്റണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പ് മന്ത്രിക്ക് പരാതിയും നല്‍കി.

 

Back to top button
error: