
കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെന്നു സംശയിക്കുന്ന അസം സ്വദേശി അമിതിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് വലവിരിച്ചിട്ടുണ്ടെങ്കിലും പ്രതി സംസ്ഥാനം വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു അമിത്. ഓഡിറ്റോറിയത്തിലെ ജോലിക്കൊപ്പം തിരുവാതുക്കലിലെ വിജയകുമാറിന്റെ വീട്ടിലും ചെറിയ ജോലികള്‍ ചെയ്തിരുന്നു.
2024 ല്‍ വിജയകുമാറിന്റെ മൊബൈല്‍ അമിത് മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ബാങ്കിങ് വഴി പണം അപഹരിച്ച സംഭവത്തില്‍ അമിതിനെതിരെ വിജയകുമാര്‍ പൊലീസില്‍ പരാതിപ്പെട്ടു. പിന്നാലെ ശിക്ഷിക്കപ്പെട്ട അമിതിനെ കോട്ടയം ജില്ലാ ജയിലിലേക്കു മാറ്റി. ഈ മാസമാണ് അമിത് ശിക്ഷ പൂര്‍ത്തിയാക്കി ജയിലില്‍നിന്നു പുറത്തിറങ്ങിയത്. തുടര്‍ന്ന് തിരുവാതുക്കലിലെ വീട്ടിലെത്തി വിജയകുമാറിനെയും ഭാര്യ മീരയെയും ഭീഷണിപ്പെടുത്തിയതായും പറയുന്നു. ദമ്പതികള്‍ക്കു നേരെ അമിത് വധഭീഷണി മുഴക്കുന്നതിന് അടുത്തുള്ള വീട്ടുകാര്‍ ദൃക്‌സാക്ഷികളാണ്.

കൊലപാതകത്തിനു പിന്നാലെ പ്രതി വിജയകുമാറിന്റെയും മീരയുടെയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു പണമോ ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രാഥമിക വിലയിരുത്തലിലാണ് പൊലീസ്. പ്രതിക്ക് വേണ്ടി മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
കോട്ടയം ജില്ലാ ജയിലിലെ അമിതിന്റെ പരിചയക്കാരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്. അതിനിടെ ദമ്പതികളുടെ മരണത്തില്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് തിരുവാതുക്കലിലെ വീട്ടിലെത്തി തെളിവെടുത്തു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റില്‍ നിന്നുള്ള സംഘമാണ് എത്തിയത്. വീടിനു സമീപത്തെ കിണര്‍ വറ്റിച്ചു നോക്കിയെങ്കിലും പൊലീസിനു തെളിവൊന്നും ലഭിച്ചിരുന്നില്ല.