
ചെന്നൈ: പന്ത്രണ്ടാം വയസ്സില്‍ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി ഒരുപതിറ്റാണ്ടുനീണ്ട അജ്ഞാതവാസത്തിനുശേഷം പ്രതിക്കെതിരേ മൊഴിനല്‍കാന്‍ കോടതിയിലെത്തി. പീഡകന് ചെന്നൈയിലെ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
ചെന്നൈയില്‍ വാടകവീട്ടില്‍ താമസിക്കുമ്പോള്‍ 2015-ലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. വീട്ടുടമയുടെ മരുമകന്‍ അബ്ബാസ് അലിയായിരുന്നു പ്രതി. അന്ന് 41 വയസ്സുണ്ടായിരുന്ന അലി പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ ദിണ്ടിഗലിലേക്ക് തട്ടിക്കൊണ്ടുപോയി ഹോട്ടല്‍മുറിയില്‍വെച്ച് ബലാത്സംഗംചെയ്തു. അവിടെ ഉപേക്ഷിച്ച് സ്ഥലംവിടുകയും ചെയ്തു.

മകളെ കാണാനില്ലെന്നുകാണിച്ച് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതിനല്‍കി. രണ്ടുദിവസം കഴിഞ്ഞ് പെണ്‍കുട്ടി തിരിച്ചെത്തി. പോലീസ് അബ്ബാസ് അലിക്കെതിരേ കേസെടുത്തു. പക്ഷേ അടുത്തദിവസം കുട്ടിയെ വീണ്ടുംകാണാതായി. മകളെയും കൊണ്ട് അമ്മ ഏതോ വിദൂരഗ്രാമത്തിലേക്കുപോയി. മൊഴി നല്‍കാന്‍ ചെന്നൈയിലെത്തിയാല്‍ കൊന്നുകളയുമെന്ന് അബ്ബാസ് അലി ഭീഷണിപ്പെടുത്തിയതുകൊണ്ട് അവര്‍ ഒളിവില്‍ തുടര്‍ന്നു. പലനാടുകളില്‍ പലപേരുകളിലായി 10 വര്‍ഷം കഴിഞ്ഞ അമ്മയുംമകളും കൂലിവേലചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. മൊഴിനല്‍കാന്‍ അതിജീവിത എത്താത്തതുകാരണം അബ്ബാസ് അലിക്കെതിരായ കേസ് വഴിമുട്ടി.
എന്നാല്‍, ചെന്നൈ എംകെബി നഗര്‍ വനിതാപോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കേസ് അവസാനിപ്പിച്ചില്ല. പത്തു വര്‍ഷത്തിനുശേഷം പെണ്‍കുട്ടിയെ കണ്ടെത്തി അവര്‍ ചെന്നൈയില്‍ എത്തിച്ചു. ഈ മാസമാദ്യം കോടതിയില്‍ ഹാജരായി അതിജീവിത താന്‍ അനുഭവിച്ച പീഡനം വിവരിച്ചു.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി പ്രതിയെ ജയിലിലടച്ചു. ഇപ്പോള്‍ 22 വയസ്സുള്ള അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി 15 ലക്ഷംരൂപ നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.