CrimeNEWS

ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ സഹോദരിമാരെ കാണാനില്ല; പോയത് മൊബൈല്‍ ഫോണ്‍ എടുക്കാതെ

പാലക്കാട്: ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ അമ്മിണി (76), ശാന്ത (68) എന്നിവരെയാണ് കാണാതായത്. ഗുരുവായൂരില്‍ പോകുകയാണെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയത്.

ഇവര്‍ ഒന്നിച്ചാണ് താമസം. ഇരുവരും പതിവായി ഗുരുവായൂരില്‍ പോകാറുണ്ട്. വൈകിട്ടോടെ തിരിച്ചെത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഞായറാഴ്ച വൈകിയും തിരിച്ചെത്താതായതോടെ ഫോണില്‍ വിളിച്ചുനോക്കി. ഇരുവരും മൊബൈല്‍ ഫോണ്‍ കൊണ്ടുപോയില്ലെന്ന് അപ്പോഴാണ് വീട്ടുകാര്‍ക്ക് മനസിലായത്.

Signature-ad

സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്മിണിയും ശാന്തയും വൈകിട്ടോടെ പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയതായി കണ്ടെത്തി. ഇവിടെ നിന്ന് തിരുപ്പതിയിലേക്ക് ബസുണ്ടോയെന്ന് ചിലരോട് അന്വേഷിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അത്യാവശ്യത്തിന് പണം ഇരുവരുടെയും കൈവശമുണ്ട്.

അതേസമയം, മലപ്പുറം പൊന്നാനിയില്‍ നിന്ന് പതിനഞ്ചുവയസുകാരായ ആണ്‍കുട്ടികളെ കാണാതായി. ഞായറാഴ്ച മുതലാണ് കുട്ടികളെ കാണാതായതെന്നാണ് പരാതി. ഷാനിഫ്, റംനാസ്, കുഞ്ഞുമോന്‍ എന്നിവരെയാണ് കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മൂന്ന് പേരും വെവ്വേറെ സ്‌കൂളുകളിലാണ് പഠിക്കുന്നത്. കളിക്കൂട്ടുകാരാണ് ഇവര്‍.

ബംഗളൂരുവില്‍ പോയി അടിച്ചുപൊളിക്കണമെന്ന് കുട്ടികളിലൊരാള്‍ പിതാവിന്റെ മാതാവിനോട് പറഞ്ഞിരുന്നു. മൂന്ന് പേരുടെ കൈയിലും മൊബൈല്‍ ഫോണില്ല. വീട്ടില്‍ നിന്ന് പണമൊന്നും നഷ്ടമായില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

Back to top button
error: