CrimeNEWS

ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെന്ന് പരാതി; മുന്‍ എം.എല്‍.എയടക്കം മൂന്നു പേര്‍ക്കെതിരേ കേസ്

ഇടുക്കി: മുന്‍ എംഎല്‍എ മാത്യു സ്റ്റീഫന്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ തട്ടിപ്പ് കേസ്. ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. മാത്യു സ്റ്റീഫന്‍, ജിജി, സുബൈര്‍ എന്നിവരെ പ്രതിയാക്കി തൊടുപുഴ പൊലീസ് ആണ് കേസെടുത്തത്. ജനാധിപത്യ സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് പ്രതികള്‍.

പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം കടമായി വാങ്ങിയ ശേഷം പണം നല്‍കിയില്ലെന്നാണ് പരാതി. പണം ചോദിച്ചപ്പോള്‍ ജ്വല്ലറി ഉടമയ്‌ക്കെതിരെ ജിജി പൊലീസില്‍ പരാതി നല്‍കി. പരാതി പിന്‍വലിക്കാന്‍ കൂടുതല്‍ പണവും ആവശ്യപ്പെട്ടു. തട്ടിപ്പ് ബോധ്യപ്പെട്ടപ്പോള്‍ ജ്വല്ലറി ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Signature-ad

കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലടക്കം ബ്രാഞ്ചുകളുള്ള ഒരു ജ്വല്ലറിയിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ജനുവരി 17ന് എംഎല്‍എയും ജിജിയും സുബൈറും ജ്വല്ലറിയുടെ ഒരു ശാഖയില്‍ എത്തി, നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ 1,69,000 രൂപയുടെ സ്വര്‍ണം കടമായി നല്‍കണം എന്നാവശ്യപ്പെടുകയായിരുന്നു.

മുന്‍ എംഎല്‍എ എന്ന നിലയ്ക്ക് ജ്വല്ലറി ഉടമ സ്വര്‍ണം നല്‍കി. രണ്ട് ചെക്ക് ലീഫുകള്‍ ഇതിന് ഗ്യാരന്റിയായി നല്‍കി. പണം ലഭിക്കാതെ വന്നതോടെ ജ്വല്ലറി ഉടമ ഇവരെ സമീപിച്ചപ്പോള്‍ രണ്ട് ലക്ഷം രൂപ നല്‍കി.

പിന്നീട്, പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം വേണമെന്നാവശ്യപ്പെട്ട് ജനുവരി 27ന് ജിജിയും കൂട്ടാളിയും വീണ്ടുമെത്തി. എന്നാല്‍ അതിന് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ജിജി ജ്വല്ലറി ഉടമയുടെ പേരില്‍ പരാതി കൊടുത്തു. പരാതി പിന്‍വലിക്കണമെങ്കില്‍ പണമോ സ്വര്‍ണമോ വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം കടമായി നല്‍കി.

എന്നാല്‍ ഇതിന്റെ പണം ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും വീണ്ടും ജ്വല്ലറി ഉടമയ്ക്കെതിരെ ജിജി പരാതി നല്‍കുകയുമായിരുന്നു. ഇതോടെയാണ്, തട്ടിപ്പാണെന്ന് മനസിലായ ജ്വല്ലറി ഉടമ ഇവര്‍ക്കെതിരെ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്.

നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ 1,69,000 രൂപയുടെ സ്വര്‍ണം താന്‍ കടമായി വാങ്ങി നല്‍കിയെന്നും മറ്റ് കാര്യങ്ങള്‍ അറിയില്ലെന്നും മാത്യു സ്റ്റീഫന്‍ പ്രതികരിച്ചു. അതേസമയം, മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസില്‍ സുബൈര്‍, ജിജി എന്നിവര്‍ നിലവില്‍ റിമാന്റിലാണ്. സുബൈറിനും ജിജിക്കുമെതിരെ പലയിടങ്ങളിലും പരാതിയുണ്ട്.

 

 

 

 

Back to top button
error: