CrimeNEWS

ജ്യോത്സ്യനെ നഗ്‌നനാക്കി ഹണിട്രാപ്പില്‍ കുടുക്കി; സ്ത്രീയും സുഹൃത്തും അറസ്റ്റില്‍

പാലക്കാട്: ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്‌നനാക്കി നിര്‍ത്തി വീഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമൂന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാല്‍ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ജ്യോത്സ്യന്റെ നാലര പവന്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണും പണവും സംഘം കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികള്‍, ഇത് കൊടുത്തില്ലെങ്കില്‍ നഗ്‌നഫോട്ടോയും വിഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീട്ടിലെ ദോഷം തീര്‍ക്കാന്‍ പൂജ ചെയ്യാനെന്ന വ്യാജേനയാണ് ജ്യോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: മൈമൂനയും ശ്രീജേഷും ചൊവ്വാഴ്ച വൈകീട്ട് കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ജ്യോത്സ്യന്‍ കൊഴിഞ്ഞാമ്പാറയിലെത്തി. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ എന്‍. പ്രതീഷിന്റെ (36) കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു രണ്ട് യുവാക്കള്‍ ചേര്‍ന്നു ജ്യോത്സ്യനെ കൊണ്ടുപോയി.

Signature-ad

പൂജക്ക് ഒരുക്കം നടത്തുന്നതിനിടെ ജ്യോത്സ്യനെ പ്രതീഷ് ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി മൈമൂനക്ക് ഒപ്പം നിര്‍ത്തി നഗ്‌നഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു. നാലര പവന്റെ മാലയും മൊബൈല്‍ ഫോണും പണവും കൈക്കലാക്കിയ സംഘം 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. സംഭവസമയത്ത് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേര്‍ വീട്ടിലുണ്ടായിരുന്നു.

ഇതിനിടെ, മറ്റൊരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നു പ്രതീഷിന്റെ വീട്ടില്‍ ചിറ്റൂര്‍ പൊലീസ് എത്തി. ചിറ്റൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട കേസായിരുന്നു ഇത്. പൊലീസിനെ കണ്ടതോടെ പ്രതികള്‍ പലവഴിക്ക് ഓടിരക്ഷപ്പെട്ടു. പിറകെ ഓടിയ പൊലീസ് മൈമൂനയേയും ശ്രീജേഷിനെയും പിടികൂടി. പ്രതികളില്‍ ഒരാള്‍ക്ക് ഓട്ടത്തിനിടെ വീണ് കാലിന് ഗുരുതര പരിക്കേറ്റ് വിളയോടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, അടിപിടിക്കേസ് പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. വീടിനകത്ത് നടന്ന സംഭവം അറിയാതെ ചിറ്റൂര്‍ പൊലീസ് തിരികെ പോവുകയും ചെയ്തു.

അതിനിടെ, ചിതറി ഓടിയ സ്ത്രീകളില്‍ ഒരാള്‍ മദ്യലഹരിയില്‍ റോഡില്‍ വീണു. ചോദ്യം ചെയ്ത നാട്ടുകാരെ ഇവര്‍ അസഭ്യം പറഞ്ഞു. ഇതോടെ നാട്ടുകാര്‍ കൊഴിഞ്ഞാമ്പാറ പൊലീസിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് ഹണിട്രപ്പ് വിവരം പുറത്തറിഞ്ഞത്. ഈ സമയം വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടുന്നത് കണ്ട് പിന്‍വാതിലിലൂടെ രക്ഷപ്പെട്ട ജ്യോല്‍സ്യന്‍ കൊല്ലങ്കോട് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: