
മലപ്പുറം താനൂരിലെ പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോയ റഹിം അസ്‌ലം പൊലീസ് കസ്റ്റഡിയിൽ. എടവണ്ണ സ്വദേശിയായ ഇയാളോടൊപ്പം ഒരേ ട്രയിനിലാണ് പെൺകുട്ടികൾ കോഴിക്കോടു നിന്ന് മുംബൈയ്ക്കു പോയത്. റഹീം അസ്‌ലമിനെ തിരൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ട് പെൺകുട്ടികളുടെയും സുഹൃത്താണ് റഹിം അസ്‌ലം.
വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം അസ്‌ലം ഒപ്പം പോയതെന്നാണ് റഹീമിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ റഹിം പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണത്രേ റഹിം കൂടെ പോയത്. പക്ഷേ കേവലം 16 വയസുമാത്രമുള്ള 2 പെൺകുട്ടികളെ മുംബൈയിലേക്കു കൂട്ടിക്കൊണ്ടു പോയതിനു പിന്നിൽ ദുരൂഹതകൾ ഏറെയുണ്ട്.

അതേസമയം, പ്ലസ് വൺ വിദ്യാർഥിനികളെ മുംബൈയിൽനിന്ന് ഇന്ന് (ശനി) നാട്ടിലെത്തിക്കും. താനൂരിൽനിന്നുള്ള പൊലീസ് സംഘം പെൺകുട്ടികളെയും കൂട്ടി ഇന്നലെ വൈകിട്ട് 6ന് പൻവേലിൽനിന്നു ഗരീബ്‌രഥ് എക്സ്പ്രസിൽ യാത്രതിരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12ന് തിരൂരിൽ എത്തും. കോടതിയിൽ ഹാജരാക്കിയശേഷം കുട്ടികളുടെ വിശദമായ മൊഴിയെടുക്കും. കൗൺസിലിങ്ങും നൽകും.
യാത്രയോടുള്ള താൽപര്യം കൊണ്ടു പോയതാണെന്നാണ് കുട്ടികൾ പൊലീസിനോടും പറഞ്ഞത്. കൂടുതൽ വിവരങ്ങൾ കുട്ടി വിദ്യാർത്ഥിനികളിൽനിന്നു നേരിട്ടു ചോദിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.