CrimeNEWS

പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ആക്രമണം; കോട്ടയത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ചെവി മുറിഞ്ഞുപോയി

കോട്ടയം: സ്‌കൂള്‍ ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ചെവി മുറിഞ്ഞുപോയി. മോഡല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലിലാണ് സംഭവം നടന്നത്. ചെവി മുറിഞ്ഞ വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകര്‍ ചികിത്സ വൈകിപ്പിച്ചെന്നും പരാതിയുണ്ട്. കുന്നംകുളകാരനായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ കുടുംബമാണ് പരാതിയുമായി ചൈല്‍ഡ് ലൈനെ സമീപിച്ചത്. ചെവിയുടെ ഒരു ഭാഗം അടര്‍ന്നുപോയ വിദ്യാര്‍ത്ഥി പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. ഈ മാസം 18ന് രാത്രിയാണ് ആക്രമണം ഉണ്ടായത്.

ഹോസ്റ്റലിലെ പത്താം ക്ലാസുകാരായ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ 17കാരനെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ 17കാരന്റെ ഇടത് ചെവിയുടെ ഒരു ഭാഗം മുറിഞ്ഞുപോയി. വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതര പരിക്കേറ്റിട്ടും ഇക്കാര്യം ഹോസ്റ്റലിന്റെ ചുമതലയുണ്ടായിരുന്ന വാര്‍ഡന്‍ ഉള്‍പ്പടെയുള്ളവര്‍ മറച്ചുവച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ആക്രമണത്തിന്റെ വിവരം പുറത്തറിയാതിരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നുണ പറഞ്ഞെന്നും ആരോപണമുണ്ട്.

Signature-ad

സ്‌കൂള്‍ അധികൃതരുടെ വീഴ്ച കാരണം കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ മൂന്നുദിവസം വൈകിയെന്നും കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ പറ്റി യഥാസമയം അറിഞ്ഞിരുന്നില്ലെന്നും പരിക്കേറ്റ നിലയില്‍ ഹോസ്റ്റലില്‍ കണ്ട വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നെന്നുമാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ പ്രതികരിച്ചത്.

Back to top button
error: