
കൊച്ചിയിൽ കാണാതായ 12വയസുകാരിയെ കണ്ടെത്തി. വല്ലാർപാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കൊച്ചി സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയെയാണ് കാണാതായത്. കുട്ടിയെ കാണാതായതിനേ തുടർന്ന് രക്ഷിതാക്കൾ എളമക്കര പൊലീസിൽ പരാതി നൽകി. കുടുംബത്തിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. തിരച്ചിലിനായി പൊലീസിനൊപ്പം കുട്ടിയുടെ മാതാവും ഉണ്ടായിരുന്നു.
കുട്ടി സ്കൂൾ വിട്ട് സൈക്കിൾ ചവിട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടി ഇന്നലെ അമ്മയുടെ മൊബൈൽ ഫോണുമായി സ്കൂളിൽ എത്തിയിരുന്നു, ഇത് സ്കൂൾ അധികൃതർ പിടിച്ചെടുത്തു. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു, ഇതിൽ മനോവിഷമം തോന്നിയ കുട്ടി സ്വയം മാറി നിന്നതാകാം എന്നായിരുന്നു പൊലീസ് നിഗമനം.

ഫോൺ പിടിച്ചെടുത്തതിനെ തുടർന്ന് അച്ഛൻ സ്കൂളിൽ എത്തുന്നതിന് മുമ്പെ കുട്ടി സ്കൂൾ വിട്ട് ഇറങ്ങി. പിന്നീട് പൊറ്റക്കുഴിയിലുളളള കുട്ടുകാരിയുടെ വീട്ടിലേക്ക് പോയി. അവിടെ നിന്നിറങ്ങിയ പെൺകുട്ടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ജില്ലയിലാകെ വ്യാപക തിരച്ചിലാണ് എസിപി ജയകുമാറിന്റെ നേതൃത്വത്തിലുളള പൊലീസ് നടത്തിയത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും കുട്ടിയുടെ കൂട്ടുകാരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.
വടുതല സ്വദേശികളായ ദമ്പതികളുടെ ഏഴാം ക്ലാസുകാരി മകളെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് 5 മണിയോടെ ആണ് 12 കാരിയെ പച്ചാളത്ത് വെച്ച് കാണാതാവുന്നത്. കുട്ടി സ്കൂൾ വിട്ട് യൂണിഫോമിൽ സൈക്കിൾ ചവിട്ടി വീട്ടിലേക്കു പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചു. പച്ചാളം കാട്ടുങ്കൽ അമ്പല പരിസരം വരെയുള്ള ദൃശ്യങ്ങളിലാണ് വിദ്യാർഥിയെ കണ്ടത്.7 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്.
വല്ലാര്‍പാടം പള്ളിയുടെ സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടി നഗരത്തില്‍ തന്നെ ഉണ്ടാകും എന്ന നിഗമനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്.