KeralaNEWS

പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസിപ്പെണ്ണിനെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റാക്കി; വിവാദ പരാമര്‍ശവുമായി സിപിഎം നേതാവ്

വയനാട്: പനമരം പഞ്ചായത്ത് പ്രസിഡന്റിനെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം ജില്ലാ കമ്മിറ്റി അംഗം എ.എന്‍.പ്രഭാകരന്‍. പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസിപ്പെണ്ണിനെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റാക്കിയെന്നായിരുന്നു പരാമര്‍ശം.

”പ്രസിഡന്റ് ആകേണ്ടിയിരുന്ന ഹസീനയെ കോണ്‍ഗ്രസുകാര്‍ മാറ്റി. ലീഗിനെ കോണ്‍ഗ്രസ് കാലുവാരി. ആദ്യമായി മുസ്ലിം വനിത പ്രസിഡന്റായ പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണം ലീഗ് മറിച്ചിട്ടു. അടുത്ത തിരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ മറുപടി പറയേണ്ടി വരും. കേസുണ്ടാക്കിയ അഷ്‌റഫ് എന്ന പൊലീസുകാരനോടു വേറെ ഒന്നും പറയാനില്ല. ഞങ്ങള്‍ ഇഷ്ടം പോലെ കേസില്‍ പ്രതിയായതാണ്. വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട” -പ്രഭാകരന്‍ പറഞ്ഞു.

Signature-ad

പനമരത്ത് സിപിഎം നടത്തിയ പ്രതിഷേധ യോഗത്തിലാണു പ്രഭാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്. ജനറല്‍ വിഭാഗത്തിലെ വനിതാ സംവരണമുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ടി വിഭാഗത്തില്‍നിന്നുള്ള എ. ലക്ഷ്മിയെയാണ് മുസ്ലിം ലീഗ് തിരഞ്ഞെടുത്ത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ ആസ്യ പ്രസിഡന്റായത്. പിന്നീട് പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. എല്‍ഡിഎഫിലെ ജെഡിഎസില്‍നിന്നു പുറത്താക്കിയ ബെന്നി ചെറിയാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ച് അവിശ്വാസപ്രമേയത്തിനു അനുകൂലമായി വോട്ട് ചെയ്തതോടെ എല്‍ഡിഎഫിനു ഭരണം നഷ്ടമായി.

ബെന്നി ചെറിയാന്റെ പിന്തുണ കൂടി ഉറപ്പാക്കിയശേഷമാണു ലീഗ് എ.ലക്ഷ്മിയെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുത്തത്. അവിശ്വാസപ്രമേയത്തില്‍ യുഡിഎഫിനു പിന്തുണ നല്‍കിയ ബെന്നി ചെറിയാനെ മര്‍ദിച്ച കേസില്‍ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ 7 പേര്‍ക്കെതിരെ നേരത്തേ പൊലീസ് കേസെടുത്തിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: