MovieNEWS

ഷൂട്ടിനിടെ തുടയില്‍ വാള്‍ കുത്തിക്കയറി; ആ പാട് ഇപ്പോഴുമുണ്ട്! ‘വടക്കന്‍ വീരഗാഥ’യുടെ അനുഭവം പറഞ്ഞ് മമ്മൂട്ടി

രു വടക്കന്‍ വീരഗാഥയുടെ ഷൂട്ടിങ്ങിനിടയില്‍ തുടയില്‍ വാള്‍ കുത്തിക്കയറി മുറിവേറ്റ സംഭവം തുറന്നുപറഞ്ഞ് മമ്മൂട്ടി. കളരിപ്പയറ്റും കുതിരസവാരിയുമൊക്കെ ചെയ്യുന്ന യോദ്ധാവായി അഭിനയിച്ചെങ്കിലും കളരി പോലെയുള്ള ആയോധന മുറകളൊന്നും പെട്ടെന്ന് പഠിച്ചെടുക്കാന്‍ കഴിയുന്നതല്ല എന്ന് മമ്മൂട്ടി പറയുന്നു. സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയുള്ള ചുവടുകളും ശൈലികളും മാത്രമാണ് അന്ന് പരിശീലിച്ചത്. വാള്‍പയറ്റ് നടത്തുന്നതിനിടെ വാള്‍ ചാടി പിടിക്കുമ്പോള്‍ ഉന്നം തെറ്റി വാള്‍ തുടയില്‍ കുത്തിക്കയറി, വലിയ വേദനയുണ്ടായിട്ടും അത് മറച്ചുവച്ച് ഷൂട്ടിങ് മുടങ്ങാതെ നോക്കി. വാള്‍ കുത്തിക്കയറിയ മുറിവിന്റെ പാട് ഇപ്പോഴും തന്റെ തുടയിലുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഒരു വടക്കന്‍ വീരഗാഥ റീ റിലീസിനൊരുങ്ങവെ മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലില്‍ നടന്‍ രമേഷ് പിഷാരടിയോടുള്ള സംഭാഷണത്തിനിടെയാണ് വടക്കന്‍ വീരഗാഥയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവങ്ങള്‍ മമ്മൂട്ടി പറഞ്ഞത്.

”ഹോളിവുഡില്‍ ഒക്കെ സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ ഒരു വര്‍ക്ഷോപ്പ് നടത്തും. അവിടെ ഷൂട്ടിങ്ങിനു ഡേറ്റ് വാങ്ങുന്നത് വര്‍ക്ഷോപ്പിന്റെ ഉള്‍പ്പടെ ആണ്. പല രാജ്യങ്ങളിലും അങ്ങനെ ആണ്. പക്ഷേ, നമ്മുടെ നാട്ടില്‍ അന്നും ഇന്നും അതൊന്നും താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. ചന്തു എന്ന കഥാപാത്രം ഞാന്‍ ചെയ്യുമ്പോള്‍ അവിടെ കുതിരയും വാളും പരിചയും കളരിയും ഒക്കെ ഉണ്ട്, അഭ്യാസികള്‍ ഉണ്ട്, കളരി ഗുരുക്കന്മാരൊക്കെ ഷൂട്ടിങ് സെറ്റില്‍ എപ്പോഴും ഉണ്ട്. പക്ഷേ നമ്മള്‍ കളരി അഭ്യാസവും കുതിര അഭ്യാസവും ഒക്കെ പഠിക്കണമെങ്കില്‍ മാസങ്ങളോളം പരിശീലനം നടത്തിയേ പറ്റൂ.

Signature-ad

സിനിമയില്‍ ഈ പറഞ്ഞതുപോലെ നമ്മള്‍ ഈ സിനിമയിലെ ഷോട്ടുകള്‍ക്ക് മാത്രമാണ് അഭിനയിക്കുന്നത്. അല്ലാതെ ഒരു വലിയ കളരി അഭ്യാസം പൂര്‍ണമായിട്ടും നമ്മള്‍ അഭിനയിക്കില്ല. അതു തെറ്റിപ്പോയാല്‍ തിരുത്തി അഭിനയിക്കാന്‍ പറ്റും. സിനിമയില്‍ അതിന്റെ ചുവടുകളും ശൈലികളും, നമ്മള്‍ ഇംഗ്ലിഷില്‍ പറയുന്ന ആറ്റിറ്റിയൂഡുകള്‍ മാത്രം സൂക്ഷിച്ചിരുന്നാല്‍ സിനിമയില്‍ കറക്റ്റ് ആയിട്ട് തോന്നും. അപ്പപ്പോള്‍ കാണിച്ചു തരുന്നത് ഒരു രണ്ടുമൂന്നു പ്രാവശ്യം നമ്മള്‍ പരിശീലിച്ചു കഴിഞ്ഞാല്‍ ഈ വെട്ടും തടയും ഒക്കെ നമുക്ക് പഠിക്കാന്‍ പറ്റും. ആ കാലത്തൊക്കെ ഈ പറഞ്ഞപോലെ അഭ്യാസം കാണിക്കാനുള്ള ധൈര്യം ഉണ്ട്, സെക്യൂരിറ്റി ഒന്നും അത്രമാത്രം ഇല്ല.

എല്ലാ ചാട്ടവും ഓട്ടവും വെട്ടും ഒക്കെ അതിനകത്ത് ഒറിജിനല്‍ തന്നെയാണ്. അതില്‍ ഉപയോഗിച്ച എല്ലാ വാളുകളും മെറ്റല്‍ കൊണ്ട് ഉണ്ടാക്കിയതാണ്, നല്ല ഭാരമുണ്ട്. അതില്‍ ചാടി ഒരു വാള്‍ പിടിക്കുന്ന ഒരു രംഗമുണ്ട്. തെറിച്ചു പോകുന്ന വാള്‍, ചാടിപ്പിടിക്കുന്ന രംഗം. എല്ലാ പ്രാവശ്യവും ചാടുമ്പോള്‍ ഈ വാള്‍ പിടി കിട്ടൂല. ഒരു പ്രാവശ്യം ആ വാള്‍ എന്റെ തുടയില്‍ കുത്തി കേറി. നല്ലവണ്ണം മുറിഞ്ഞു, വേദന എടുത്തു. കാണാന്‍ പറ്റാത്ത സ്ഥലത്ത് ആയതുകൊണ്ട് ഷൂട്ടിങ് ഒന്നും മുടങ്ങിയില്ല. പക്ഷേ ആ പാട് ഇപ്പോഴും ഉണ്ട്.

പരിക്കേല്‍ക്കുന്നതൊക്കെ സ്വാഭാവികം ആണ് അതിനൊന്നും ആര്‍ക്കും പരാതിയൊന്നും ഉണ്ടായിട്ടില്ല. കാരണം ഇതൊക്കെ ഉണ്ടാകും എന്ന് അറിഞ്ഞു തന്നെയാണല്ലോ നമ്മള്‍ വരുന്നത്. കുതിര ചാടും, കുതിരപ്പുറത്തുനിന്ന് വീഴും, കുതിര കുഴപ്പങ്ങള്‍ ഉണ്ടാക്കും, നമ്മളും കുതിരയുമായിട്ട് പൊരുത്തപ്പെടാന്‍ കുറെ സമയം എടുക്കും. ഇതൊക്കെ നമുക്ക് അറിയാം. കുതിരപ്പുറത്ത് കയറിയിരിക്കുന്ന ആള്‍ക്ക് കുതിരയെ പരിശീലിപ്പിക്കാന്‍ അറിയില്ലെന്നുള്ള വിവരം കുതിരയ്ക്ക് അറിയാവുന്ന പോലെയാ കുതിരയുടെ പെരുമാറ്റം. പരിചയമില്ലാത്ത ഒരാളാണെന്ന് കുതിരയ്ക്ക് തോന്നും. കുതിരയ്ക്ക് അത് അറിയാം എന്നാണു പറയുന്നത്. പക്ഷെ അന്ന് ആ സിനിമയുടെ ഷൂട്ടിങ്ങും അതിന്റെ ഒരു ഉത്സവപ്രതീതിയുമൊക്കെ ഉണ്ടായിരുന്നു, ഒത്തിരി ആള്‍ക്കാരും ബഹളവും ആനയും, അതൊക്കെ ഇന്നും മനസ്സിലുണ്ട്” -മമ്മൂട്ടി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: