KeralaNEWS

സ്‌കൂട്ടര്‍ തട്ടിപ്പില്‍ പങ്കില്ല, അനന്തുകൃഷ്ണന്റെ വക്കീല്‍ മാത്രം: ലാലി വിന്‍സെന്റ്

കണ്ണൂര്‍: സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ പങ്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. കണ്ണൂര്‍ ടൗണ്‍ പോലീസെടുത്ത കേസില്‍ ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്. കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്റെ അഭിഭാഷകയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ ലാലി വിന്‍സന്റ്. അനന്തുകൃഷ്ണന്റെ പേരിലുള്ള കേസുകള്‍ ഇതിന് മുമ്പും കൈകാര്യം ചെയ്തിട്ടുണ്ടെന്നും സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയേണ്‍മെന്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരുമുണ്ടെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.

അനന്തുകൃഷ്ണന് രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ല. മുമ്പ് വനിതാ കമ്മിഷന്‍ അംഗമായിരുന്ന പ്രമീളാ ദേവിയുടെ കൂടെ സ്റ്റാഫായിരുന്നു. പിന്നീട് പ്രമീളാ ദേവി ബി.ജെ.പിയിലേക്ക് പോയെന്നും അനന്തുകൃഷ്ണന്‍ ബിസിനസുമായി മുന്നോട്ടുപോയെന്നുമാണ് തന്നോട് പറഞ്ഞത്. അനന്തുകൃഷ്ണന്റെ പേരിലുള്ള കേസുകള്‍ ഇതിന് മുമ്പും താന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അനന്തുകൃഷ്ണനെ പറ്റിച്ചിട്ടുള്ള കേസുകളാണ് അത്.- ലാലി വിന്‍സെന്റ് പറഞ്ഞു.

Signature-ad

കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി പല ബിസിനസുകളുടെയും കരാറുകള്‍ ചെയതുകൊടുക്കാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. മോട്ടോര്‍ബൈക്ക് കമ്പനികള്‍, ഫോണ്‍, ലാപ്ടോപ്പ് കമ്പനികള്‍ തുടങ്ങിയ വലിയ കമ്പനികളുമായിട്ടുള്ള കരാറുകളാണ്. 75-ലധികം എന്‍.ജി.ഒകളുമായിട്ടുള്ള കരാറുകളുണ്ട്.

സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡെവലപ്മെന്റ് സൊസൈറ്റി അഥവാ സീഡ് കേരളം മുഴുവന്‍ പടര്‍ന്നുകിടക്കുന്നതാണ്. അതില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരുമുണ്ട്. പ്രമുഖരായ ഒരുപാടുപേരുണ്ട്. അതില്‍ കോണ്‍ഗ്രസ് നേതാക്കളും സിപിഎം നേതാക്കളുമുണ്ടെന്നും ലാലി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം അഭിമുഖത്തിന് പോകാനും ഇരിക്കാനും അനന്തുകൃഷ്ണന് കഴിഞ്ഞിട്ടുണ്ട്. അതേസമയം കൂടുതല്‍ പഠിച്ചുകഴിഞ്ഞാല്‍ പരാതികളെ കുറിച്ച് തനിക്ക് ബോധ്യപ്പെടുമായിരിക്കുമെന്നും ലാലി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: