
ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ മകൻ വിജയൻ കുറ്റം സമ്മതിച്ചു. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് വിജയൻ സമ്മതിച്ചു.
ഇന്ന് രാവിലെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരെയാണ് പുലർച്ചെ വീടിന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഇവർക്ക് 5 മക്കളാണുള്ളത്. മൂന്നാമത്തെ മകനാണ് വിജയൻ. ഇയാൾ ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയാണ്. ഇടയ്ക്ക് രാഘവനും ഭാരതിയും താമസിക്കുന്ന വീട്ടിലേക്ക് എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും രാഘവനെ ക്രൂരമായി മർദിക്കുകയും ചെയ്തു.
ഇതിൽ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു.
ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട് പൂർണമായും കത്തി നശിച്ചു.
മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ നടന്ന സംഭവം ഒരു ഓട്ടോ ഡ്രൈവറാണ് ആദ്യം കാണുന്നത്. ഇദ്ദേഹം പരിസരവാസികളെ അറിയിച്ച് തീ അണയ്ക്കാനുള്ള ശ്രമവും നടത്തി. എന്നാൽ, ടിൻ ഷെഡ് ആയതിനാൽ അതിവേഗം കത്തിയമർന്നു. ഈ സമയം മകൻ വിജയൻ അക്ഷോഭ്യനായി നടന്നുപോകുന്നത് നാട്ടുകാർ കണ്ടു.