KeralaNEWS

മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ഇല്ലാത്തതിന് ജീവനക്കാരനെ ബലിയാടാക്കി പിരിച്ചുവിട്ടു; പ്രതിഷേധവുമായി എസ്ടി പ്രമോട്ടര്‍മാര്‍

വയനാട്: മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ ബലിയാടാക്കി അധികൃതര്‍. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെ പിരിച്ചുവിട്ടു. മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസറുടേതാണ് നടപടി.

നടപടിയില്‍ പ്രതിഷേധവുമായി എസ്ടി പ്രമോട്ടര്‍മാര്‍ രംഗത്തുവന്നു. ആംബുലന്‍സ് എത്തിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. മഹേഷ് കുമാറിനെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്നും പ്രമോട്ടര്‍മാര്‍ വ്യക്തമാക്കി.

Signature-ad

ട്രൈബല്‍ പ്രൊമോട്ടറെ കഴിഞ്ഞദിവസം സസ്‌പെന്റ് ചെയ്തിരുന്നു. മരണവിവരം കൃത്യസമയത്ത് അറിയിക്കുന്നതില്‍ മഹേഷ് കാലതാമസം വരുത്തിയെന്നാണ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ പറയുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കാന്‍ പ്രൊജക്റ്റ് ഓഫീസര്‍ക്കും ടിഡിഒ നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം രാവിലെ മരിച്ച എടവക വീട്ടിച്ചാല്‍ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് പട്ടിക വര്‍ഗ വകുപ്പ് ആംബുലന്‍സ് അനുവദിക്കാത്തതിനാല്‍ ഓട്ടോറിക്ഷയില്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകേണ്ടി വന്നത്. മൃതദേഹം നാലു കിലോമീറ്റര്‍ അകലെയുള്ള പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ പട്ടിക വര്‍ഗ വകുപ്പിനോട് ആംബുലന്‍സ് ആവശ്യപ്പെട്ട് വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും അനുവദിച്ചില്ലെന്നാണ് പരാതി. ആംബുലന്‍സ് കിട്ടാതായതോടെ കുടുംബം മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോവുകയായിരുന്നു.

 

Back to top button
error: