CrimeNEWS

സംഘര്‍ഷം തടയാനെത്തി; കാറിന്റെ ഡോറിനുള്ളില്‍ കൈ കുടുക്കി റോഡിലൂടെ വലിച്ചിഴച്ചു; വയനാട്ടില്‍ ആദിവാസി യുവാവിനോട് ക്രൂരത

കല്‍പറ്റ: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി റോഡിലൂടെ വഴിച്ചിഴച്ച സംഭവത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. കൂടല്‍ക്കടവില്‍ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട നാട്ടുകാരനായ മാതനെയാണ് സംഘം അക്രമിച്ചത്.

ഞായറാഴ്ച വൈകിട്ടാണ് സംഭവം. അക്രമിസംഘം സഞ്ചരിച്ച കാര്‍ പ്രദേശത്തെ ഒരു കടയുടെ മുന്നില്‍നിര്‍ത്തുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നില്‍ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാന്‍ ഇവര്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു.

Signature-ad

ഇദ്ദേഹത്തിന്റെ കൈ കാറിന്റെ ഡോറിനുള്ളില്‍ കുടുക്കി അരകിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. കൈകാലുകള്‍ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ മാതന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മലപ്പുറം രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. KL52 H 8733 നമ്പര്‍ സെലേറിയോ കാറിന്റെ ഉടമ കുറ്റിപ്പുറം സ്വദേശിയായ പുല്ലംപാടം വീട്ടില്‍ മുഹമ്മദ് റിയാസ് ആണെന്ന് മോട്ടോര്‍വാഹന വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ മലപ്പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ അടക്കം പുറത്തുവന്നതോടെ വലിയ ജനരോഷമാണ് ഉയരുന്നത്.

കബനി നദിയുടെ രണ്ട് കൈവഴികള്‍ സംഗമിക്കുന്ന സ്ഥലമാണ് കൂടല്‍ക്കടവ്. ഇവിടെയുള്ള ചെക്ക് ഡാം സന്ദര്‍ശിക്കാന്‍ ധാരാളം സഞ്ചാരികളാണ് എത്താറ്. രണ്ട് കാറിലുണ്ടായിരുന്നവരും തമ്മില്‍ ആദ്യം ഇവിടെവെച്ച് തര്‍ക്കമുണ്ടായി എന്നാണ് അറിയുന്നത്.

 

Back to top button
error: