കുടക് സുണ്ടിക്കുപ്പയിലെ കാപ്പിത്തോട്ടത്തിൽ നിന്നും പകുതി കത്തിയ നിലയിൽ ഹൈദരാബാദ് സ്വദേശി രമേഷ്കുമാറിൻ്റെ മൃതദേഹം കണ്ടെത്തിയത് കുറച്ചു ദിവസം മുമ്പാണ്. രമേഷ്കുമാറിനെ പെട്രോൾ ഒഴിച്ചു കത്തിച്ചതാണെന് പൊലീസ് സ്ഥിരീകരിച്ചു. സ്വത്ത് തട്ടിയെടുക്കാനാണ് റിയൽഎസ്റ്റേറ്റ് ഇടപാടുകാരനായ ഇയാളെ കൊലപ്പെടുത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. ക്രൂരമായ ഈ കൊലപാതക കേസിൽ, കൊല്ലപ്പെട്ട രമേഷ്കുമാറിൻ്റെ രണ്ടാം ഭാര്യ നിഹാരികയും സഹായികളു പൊലീസ് പിടിയിലായി.
ബെംഗളൂരുവിലെ ഐടി ജീവനക്കാരിയായ നിഹാരിക ഉൾപ്പെടെ 3 പേരാണ് അറിസ്റ്റിലായത്, തെലങ്കാന സ്വദേശിനിയാണ് നിഹാരിക. ഹരിയാന സ്വദേശി അങ്കൂർ റാണ, തെലങ്കാന സ്വദേശിയും ബെംഗളൂരുവിലെ താമസക്കാരനുമായ നിഖിൽ എന്നിവരാണ് പൊലീസ് വലയിൽ വീണ മറ്റ് 2 പേർ.
കഴിഞ്ഞ 10ന് ആണു പകുതി കത്തിയ മൃതദേഹം തോട്ടം തൊഴിലാളികൾ കണ്ടെത്തിയത്. ഈ കേസ് അന്വേഷിക്കുന്ന 16 പേരടങ്ങുന്ന പ്രത്യേക പൊലീസ് സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കാർ കേരളത്തിൽ തൃശൂർ ജില്ലയിലും എത്തിയിരുന്നു.