NEWSPravasi

റഹീമിന്റെ മോചനം; വധശിക്ഷ റദ്ദ് ചെയ്ത ബെഞ്ച് നവംബര്‍ 17 ന് കേസ് പരിഗണിക്കും

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഹര്‍ജി വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് പരിഗണിക്കും. നവംബര്‍ 17 ഞായറാഴ്ചയാണ് കേസ് പരിഗണിക്കാന്‍ പുതിയ ബെഞ്ച് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ കോടതി അറിയിച്ച തീയതി നവംബര്‍ 21 ആയിരുന്നു. എന്നാല്‍ പ്രതിഭാഗത്തിന്റെ അപേക്ഷ പ്രകാരമാണ് തീയതി 17 ലേക്ക് മാറ്റിയത്.

നിലവില്‍ അനുവദിച്ച തീയതിക്ക് മുമ്പ് തന്നെ കേസ് പരിഗണിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂര്‍ എന്നിവര്‍ അറിയിച്ചു. തീയതി കുറച്ചുകൂടി നേരത്തെയാക്കാന്‍ കോടതി വഴി അഭിഭാഷകനും വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യന്‍ എംബസിയും ശ്രമം തുടരുന്നുണ്ട്. ഒക്ടോബര്‍ 21 ന് കോടതിയില്‍ സിറ്റിങ്ങുണ്ടായിരുന്നെങ്കിലും ആ ബെഞ്ച് ഒരു തീരുമാനവുമെടുക്കാതെ ചീഫ് ജസ്റ്റീസിന്റെ തീരുമാനത്തിന് വിടുകയായിരുന്നു. ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരമാണ് വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചിന് മോചന ഹര്‍ജി കൈമാറിയിരിക്കുന്നത്.

Signature-ad

നിര്‍ദ്ദിഷ്ട ബെഞ്ചില്‍ കേസിന്റെ എല്ലാ രേഖകളും എത്തിയിട്ടുണ്ട്. ഈ സിറ്റിങ്ങില്‍ ഈ കേസിന്റെ അന്തിമ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു. ഇന്ത്യന്‍ എംബസി റഹീമിന്റെ യാത്രാരേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്. മോചന ഉത്തരവ് ഉണ്ടായാല്‍ മറ്റ് കേസുകളൊന്നും ഇല്ലാത്തതിനാല്‍ വൈകാതെ റഹീമിന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയും. നീണ്ട 18 വര്‍ഷത്തെ ശ്രമത്തിന് ശുഭാന്ത്യമുണ്ടാവാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി കാത്തിരിക്കേണ്ടതെന്ന് മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട്, സഹായ സമിതി ചെയര്‍മാന്‍ സി.പി മുസ്തഫ, കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ. സെബിന്‍ ഇഖ്ബാല്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: