NEWSSocial Media

പണമല്ല ബീഡി മാത്രം മതിയെന്ന് മമ്മൂട്ടി പറയും! അഭിനയിക്കാനെത്തിപ്പോള്‍ ആകെയുള്ള നിര്‍ബന്ധം അതായിരുന്നു

താരരാജാവും മെഗാസ്റ്റാറുമായി വളര്‍ന്ന മമ്മൂട്ടിയെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വക്കീലായിരുന്ന മമ്മൂട്ടിയുടെ തുടക്കകാലത്തെ കുറിച്ചുള്ള കഥകള്‍ അപൂര്‍വ്വമായിട്ടേ പുറത്ത് വന്നിട്ടുള്ളു. വളരെ സാധാരണക്കാരനായിരുന്ന മുഹമ്മദ്കുട്ടി സിനിമയെ മോഹിച്ചതും അഭിനയത്തിലേക്ക് എത്തിയതുമൊക്കെ വലിയ കഥകളാണ്.

ഇപ്പോഴിതാ മേള എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി തന്റെ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് കുര്യന്‍ വര്‍ണശാല. അവിചാരിതമായി മമ്മൂട്ടിയെ കണ്ടുമുട്ടിയതും അദ്ദേഹത്തിന് സിനിമയില്‍ അവസരം കൊടുത്തതിനെ പറ്റിയും മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കുര്യന്‍ തുറന്ന് പറഞ്ഞത്. അന്ന് പണമൊന്നും പ്രധാന്യമില്ലെന്നും ബീഡി മാത്രമേ നിര്‍ബന്ധമുള്ളുവെന്നും പറഞ്ഞായിരുന്നു മമ്മൂട്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു…

Signature-ad

‘അന്ന് മമ്മൂട്ടി വക്കീലാണ്. മട്ടാഞ്ചേരിയിലാണ് താമസം. മേള സിനിമയില്‍ അഭിനയിച്ച വക്കീലിനെ കുറിച്ച് ഞാന്‍ ടി എച്ച് കോടമ്പുഴയോട് അന്വേഷിച്ചു. അദ്ദേഹം ഫോണ്‍ നമ്പര്‍ തന്നു. ഷൂട്ടിങ്ങിന് പത്ത് പന്ത്രണ്ട് ദിവസം മാത്രമേ ബാക്കിയുള്ളു. ആര്‍ട്ടിസ്റ്റിനെ കിട്ടിയിട്ടില്ല. രതീഷിനെ ഈ കഥാപാത്രത്തിലേക്ക് നോക്കിയിരുന്നു. പക്ഷേ പുള്ളി തുഷാരം എന്ന സിനിമ ചെയ്ത് കൊണ്ടിരിക്കുകയാണ്. തീരെ വരാന്‍ സമയമില്ല.

അങ്ങനെയാണ് ഞാന്‍ മമ്മൂട്ടിയെ വിളിച്ചത്. മമ്മൂട്ടിയുടെ ഭാര്യയുടെ വീടാണ് മട്ടാഞ്ചേരിയിലുള്ളത്. അവിടേക്കാണ് വിളിച്ചത്. എന്റെ പേര് കുര്യന്‍ വര്‍ണ്ണശാല ആണെന്ന് പറഞ്ഞു. പെട്ടെന്ന് പുള്ളി അസ്തമിക്കാത്ത പകലുകള്‍ എന്ന സിനിമ എന്തായി എന്ന് ഇങ്ങോട്ട് ചോദിച്ചു. അതെങ്ങനെ അറിയാമെന്ന് ചോദ്യത്തിന് ഞാന്‍ എല്ലാ മാസികളും വായിക്കാറുണ്ടെന്ന് പറഞ്ഞു. നിങ്ങളെയും എനിക്ക് എത്രയോ കാലമായി അറിയാമെന്നായി മമ്മൂട്ടി…

എന്റെ അടുത്തൊരു പടം ഉണ്ട്. അതില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചു. എന്നെ എങ്ങനെ മനസ്സിലായി എന്നായിരുന്നു പുള്ളി തിരിച്ചു ചോദിച്ചത്. മേള കണ്ടിരുന്നു എന്ന് മറുപടി കൊടുത്തു. കഥാപാത്രം എന്താണെന്ന് ചോദിച്ചപ്പോള്‍ വില്ലന്‍ ആണെന്ന് ഞാന്‍ സൂചിപ്പിച്ചു. താടി വെക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോന്ന് ചോദിച്ചെങ്കിലും അത് കുഴപ്പമില്ലെന്നും ബോറായി തോന്നുകയാണെങ്കില്‍ കളയാമെന്നും പറഞ്ഞു. അദ്ദേഹം അത് സമ്മതിച്ചു.

ടിക്കറ്റും മറ്റുമൊക്കെയായി പ്രൊഡക്ഷന്‍ ബോയിയെ വിടാമെന്ന് പറഞ്ഞെങ്കിലും പുള്ളി അതൊന്നും വേണ്ടെന്നും ബസില്‍ കയറി വരാമെന്നും പറഞ്ഞു. അന്നവിടെ താമസിക്കാന്‍ മൂന്ന് റൂമേയുള്ളു. ബാക്കിയുള്ളവര്‍ക്ക് വേറൊരിടത്താണ് താമസമൊരുക്കിയത്. ഒരു മുറിയില്‍ ശങ്കരാടി ചേട്ടന്‍ ഒറ്റയ്ക്കും ഒന്നില്‍ ഞാനും മമ്മൂട്ടിയും ആനന്ദക്കുട്ടനും മറ്റൊന്നില്‍ സുകുമാരി ചേച്ചിയും മീന ചേച്ചിയും താമസിച്ചു.

അന്ന് മാസങ്ങളോളം ഒരു മുറിയില്‍ തന്നെ ഞങ്ങള്‍ താമസിച്ചു. പുള്ളിയ്ക്ക് ആകെ നിര്‍ബന്ധമുള്ളത് ബീഡി മാത്രമായിരുന്നു. കാശൊന്നും എനിക്ക് പ്രശ്നമില്ല. ബീഡി വേണമെന്നാണ് മമ്മൂട്ടി പറഞ്ഞിരുന്നത്. നിങ്ങളെന്താണ് സിഗററ്റ് വലിക്കാതെ ബീഡി വലിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതിന് കാശ് വേണ്ടേ, ബീഡിയാണ് ഇഷ്ടമെന്ന് പറഞ്ഞു.

അന്നൊക്കെ രാവിലെ എഴുന്നേല്‍ക്കാന്‍ പുള്ളിയ്ക്ക് കുറേ സമയമെടുക്കും. എന്നിരുന്നാലും ഷൂട്ടിങ്ങ് ഇല്ലാത്ത ദിവസങ്ങളിലും അദ്ദേഹം ലൊക്കേഷനില്‍ വന്നിരിക്കുമായിരുന്നു. ഞാനിതൊക്കെ ഒന്ന് കാണട്ടേ എന്നാണ് പറഞ്ഞിരുന്നത്.

മമ്മൂട്ടിയുമായി അത്രയും അടുത്ത ബന്ധം എനിക്കും ഉണ്ടായിരുന്നു. എന്റെ വീട്ടില്‍ കൂടലിനും ഓഫീസ് ഉദ്ഘാടനത്തിനുമൊക്കെ അദ്ദേഹം വന്നിട്ടുണ്ട്. ഞാന്‍ പഴയ മമ്മൂട്ടിയല്ല, ഇപ്പോഴെങ്ങനെയാണെന്ന് അറിയാമല്ലോ എന്നൊക്കെ താമശയായി അദ്ദേഹം പറയും. എനിക്ക് നിങ്ങള്‍ പഴയ മമ്മൂട്ടി തന്നെയാണെന്ന് ഞാനും തിരികെ പറയും.’

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: