CrimeNEWS

യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിലാക്കി; അരുംകൊല മറ്റൊരാളുമായി ബന്ധമെന്ന സംശയത്തില്‍; ഒളിവില്‍ പോയ പ്രതി ജീവനൊടുക്കി

ബംഗളൂരു: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി ഒഡിഷയില്‍ ജീവനൊടുക്കി. മുക്തി രഞ്ജന്‍ റോയ് എന്നയാളെയാണ് ഒഡീഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭദ്രക് ജില്ലയില്‍ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ (29) ശരീരമാണ് 30 കഷ്ണങ്ങളാക്കി ബംഗളൂരു വയ്യാലിക്കാവിലെ അപ്പാര്‍ട്‌മെന്റിലെ ഫ്രിഡ്ജില്‍നിന്ന് 21ന് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒളിയിടത്തിലെത്തിയപ്പോഴാണു മുക്തി രഞ്ജനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

ഭര്‍ത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കാണ് മഹാലക്ഷ്മി താമസിച്ചിരുന്നത്. മുക്തി രഞ്ജനും മഹാലക്ഷ്മിയും അടുപ്പത്തിലായിരുന്നു. മഹാലക്ഷ്മിയുടെ സഹപ്രവര്‍ത്തകനും ബംഗളൂരുവിലെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായിരുന്നു രഞ്ജന്‍. ബുധനാഴ്ചയാണ് ഇയാള്‍ പാണ്ടി ഗ്രാമത്തിലെ വീട്ടിലെത്തിയത്. ഇരുചക്ര വാഹനത്തില്‍ പുറത്തേക്കു പോകുന്നതു കണ്ടെന്നും നാട്ടുകാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

മഹാലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൃത്യത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. രണ്ടാഴ്ച മുന്‍പാണു മുക്തി രഞ്ജന്‍ ക്രൂരകൃത്യം ചെയ്തത്. മഹാലക്ഷ്മിയുടെ വീട്ടില്‍നിന്നു ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മഹാലക്ഷ്മിയുടെ അമ്മയും സഹോദരിയും വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ തന്നെ മഹാലക്ഷ്മിയും മുക്തിരഞ്ജനും ജോലിക്കെത്തിയിരുന്നില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: