KeralaNEWS

മസ്റ്ററിങ് ഇന്നു  മുതൽ: റേഷൻ കാര്‍ഡിലെ എല്ലാ അംഗങ്ങളും  നേരിട്ടെത്തണം, മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരി നൽകില്ലെന്ന് കേന്ദ്രത്തിൻ്റെ അന്ത്യശാസനം 

     റേഷൻകാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണം എന്ന കേന്ദ്ര നിർദേശത്തിന് പിന്നാലെ മസ്റ്ററിങ്ങിന് ഒരുങ്ങി സംസ്ഥാന സർക്കാർ. ഇന്ന് (ബുധൻ) മുതൽ സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിക്കും. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരി നൽകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം.

റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സർവർ തകരാർ മൂലം നിർത്തിവയ്ക്കുകയായിരുന്നു. റേഷൻ വിതരണവും മസ്റ്ററിങും ഇ-പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മസ്റ്ററിങ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിങ് താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണം എന്ന് കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകി.

Signature-ad

റേഷൻ കാർഡിൽ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരിവിഹിതം നൽകില്ലെന്ന് കേന്ദ്രം അയച്ച കത്തിൽ സർക്കാരിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ്  മസ്റ്ററിങ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചത്.

ജില്ലകളെ മൂന്നായി തരംതിരിച്ച് പ്രത്യേക തീയതികളിൽ ആയിരിക്കും മസ്റ്ററിങ്. റേഷൻ കടകൾക്ക് പുറമേ അംഗനവാടികൾ, സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും മസ്റ്ററിങ്. റേഷൻ വിതരണവും മസ്റ്ററിങ്ങും ഒരുമിച്ച് നടത്തിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് വ്യാപാരികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ആദ്യഘട്ട മസ്റ്ററിംഗ് ഇന്ന് മുതല്‍ 24 വരെയും. രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ഏഴ് ജില്ലകളില്‍ ഈ മാസം 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയും നടത്തും.

തുടര്‍ന്ന് പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെയും മസ്റ്ററിംഗിന് സൗകര്യമൊരുക്കും. കാര്‍ഡിലെ അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ- പോസില്‍ വിരല്‍ പതിപ്പിച്ചാണ് മസ്റ്ററിംഗ് നടത്തേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: