LocalNEWS

പാമ്പ് കടിയേറ്റ യുവതിക്കു രക്ഷകരായി പ്രതിയുമായി പോയ പൊലീസ് വാഹനം

പാലാ: പാമ്പ് കടിയേറ്റ യുവതിക്ക് പ്രതിയുമായി പോയ പൊലീസ് വാഹനം രക്ഷകരായി. യുവതിയെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചു ജീവന്‍ രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട് ! ബുധനാഴ്ച രാത്രി 10.30യോടെയാണ് സംഭവം. കാനം കാപ്പുകാട് സ്വദേശി പ്രദീപിന്റെ ഭാര്യ രേഷ്മയെയാണ് (28) വീടിന്റെ മുറ്റത്ത് വച്ച് പാമ്പ് കടിച്ചത്. പ്രദീപിന് ഒപ്പം മുറ്റത്ത് കൂടി നടക്കുന്നതിനിടെയാണ് സംഭവം. ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി. ആംബുലന്‍സിനായി വഴിയില്‍ കാത്ത് നില്‍ക്കുന്നതിനിടെയാണ് വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊന്‍കുന്നം സബ് ജയിലില്‍ പ്രവേശിപ്പിക്കുന്നതിനായി ചങ്ങനാശേരി പൊലീസിന്റെ വാഹനം ഇതുവഴിയെത്തത്.

വഴിയിലെ ആള്‍ക്കൂട്ടം കണ്ട് ചങ്ങനാശേരി എസ്.ഐ: ടി.എം.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം നിര്‍ത്തി. പാമ്പ് കടിയേറ്റ വിവരം അറിഞ്ഞ ഉടന്‍ വിലങ്ങണിഞ്ഞിരുന്ന പ്രതിയെ പിന്‍സീറ്റിലേക്ക് മാറ്റി ഇരുത്തിയ ശേഷം ഇവര്‍ രേഷ്മയെയും പ്രദീപിനെയും പൊലീസ് വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കുതിച്ചു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.ഷമീര്‍, ബി.ബൈജു എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഷമീര്‍ ആണ് പൊലീസ് വാഹനം ഓടിച്ചിരുന്നത്. സമീപമുള്ള വാഴൂര്‍ ടിഎംഎം ആശുപത്രിയില്‍ ആദ്യം രേഷ്മയെ എത്തിച്ചു.

Signature-ad

പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സ നല്‍കുന്നതിനായി പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്ക് ഉടന്‍ എത്തിക്കാന്‍ തീരുമാനിച്ചു. ആംബുലന്‍സ് എത്താന്‍ കാത്ത് നില്‍ക്കാതെ വീണ്ടും പൊലീസ് ഇവരെ വാഹനത്തില്‍ കയറ്റി മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്ക് കുതിക്കുക ആയിരുന്നു. അത്യാഹിത വിഭാ?ുഗത്തില്‍ രേഷ്മയെ എത്തിച്ച ശേഷം പ്രതിയുമായി പൊലീസ് സംഘം പൊന്‍കുന്നം സബ് ജയിലേക്ക് തിരിച്ചു. അര്‍ധരാത്രി 12 മണിയോടെ പ്രതിയെ ജയിലില്‍ എത്തിച്ചു. വൈകിയ കാരണത്തിനു റിപ്പോര്‍ട്ടും പൊലീസ് സംഘം ജയില്‍ അധികൃതര്‍ക്ക് നല്‍കേണ്ടി വന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച രേഷ്മ സുഖം പ്രാപിച്ചു വരുന്നു. ഇവരുടെ ഫോണ്‍ നമ്പര്‍ വാങ്ങി പോയ പൊലിസ് സംഘം രാവിലെ വിളിച്ചു വിവരം അന്വേഷിച്ചതിനും രേഷ്മയുടെ കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: