KeralaNEWS

”തൃശൂര്‍ പൂരം കലക്കിയത് ഗൂഢാലോചന, പൊലീസിന് വീഴ്ച; റിപ്പോര്‍ട്ട് പുറത്തുവിടണം”

തൃശൂര്‍: പൂരം നടത്തിപ്പ് അലങ്കോലമാക്കാന്‍ ഗൂഢാലോചന നടന്നതായി ആരോപിച്ച് മുന്‍ മന്ത്രിയും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ വി.എസ്.സുനില്‍കുമാര്‍ രംഗത്ത്. പൂരം നടത്തിപ്പില്‍ പൊലീസിന് കൃത്യമായ വീഴ്ച സംഭവിച്ചിട്ടുള്ളതാണെന്നും അക്കാര്യം അന്ന് തന്നെ താന്‍ ഉന്നയിച്ചിരുന്നതാണെന്നും സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ അന്ന് തൃശൂരില്‍ ക്യാംപ് ചെയ്തിരുന്ന എഡിജിപി എം.ആര്‍.അജിത് കുമാറിന് ഇതില്‍ പങ്കുണ്ടോയെന്നു തനിക്ക് അറിയില്ലെന്നും സുനില്‍ കുമാര്‍ അറിയിച്ചു.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്ന് തന്നെ അന്വേഷണം നടത്തിയിരുന്നു. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് പറഞ്ഞതെങ്കിലും ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നതായും സുനില്‍ കുമാര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് താന്‍ കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Signature-ad

”പകല്‍പ്പൂരത്തിനെ സംബന്ധിച്ച് അന്ന് ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. എന്നാല്‍ രാത്രി വളരെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി പുലര്‍ച്ചെ ആംബുലന്‍സില്‍ വന്നതും ആര്‍എസ്എസ് നേതാക്കള്‍ നാടകീയമായി പ്രത്യക്ഷപ്പെട്ടതും യാദൃച്ഛികമല്ല. പൂരം കലക്കാന്‍ പിന്നില്‍ എല്‍ഡിഎഫാണെന്ന് വരുത്തിതീര്‍ക്കാന്‍ ബിജെപി ആര്‍എസ്എസ് ശ്രമം നടത്തി.

അതിന്റെ ദോഷഫലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്കാണ് ബാധിച്ചത്. താനടക്കം പ്രതിക്കൂട്ടിലായി. ആരാണ് മേളം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്? വെടിക്കെട്ട് വേണ്ടെന്ന് ആരാണ് തീരുമാനിച്ചത്? പിന്നില്‍ ആര്‍എസ്എസ് പൊലീസ് ഗൂഢാലോചനയുണ്ടോയെന്ന് എനിക്ക് അറിയില്ല, അത് പുറത്തുവിടേണ്ടത് സര്‍ക്കാരാണ്. ലോക്‌സഭാ സ്ഥാനാര്‍ഥിയെന്ന നിലയ്ക്ക് വിഷയത്തില്‍ ഇടപെടുന്നതില്‍ അനൗചിത്യമുണ്ടായിരുന്നു.” സുനില്‍കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: