KeralaNEWS

പുഴയില്‍നിന്ന് ലോഹഭാഗങ്ങളും കയറും കണ്ടെത്തി; അര്‍ജുന്റെ ലോറിയിലേത് ആകാമെന്ന് നാവികസേന

ബംഗളുരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണായ കോഴിക്കോട് സ്വദേശി അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ഗംഗാവലി പുഴയില്‍നിന്ന് ലോറിയുടേതെന്ന് കരുതുന്ന ലോഹഭാഗങ്ങളും കയറിന്റെ ഭാഗവും കണ്ടെത്തി. നാവികസേനയുടെ ഡൈവര്‍മാരാണ് മൂന്ന് ലോഹഭാഗങ്ങളും കയറിന്റെ ഭാഗവും കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയുടേതാകാമെന്നാണ് നേവി അറിയിക്കുന്നത്. ലോഹഭാഗങ്ങളുടെ ചിത്രങ്ങള്‍ നാവികസേന എക്സില്‍ പങ്കുവെച്ചിട്ടുമുണ്ട്.

ലോറിയുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്പോട്ടുകളിലാണ് ബുധനാഴ്ച തിരച്ചില്‍ നടക്കുന്നത്. ഇതില്‍ ഒന്ന്, രണ്ട് സ്പോട്ടുകളിലാണ് പ്രധാനമായും പരിശോധന. ഇവിടെനിന്നാണ് ലോറിയുടെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുമെന്ന് നാവികസേന അറിയിച്ചു.

Signature-ad

പുഴയില്‍നിന്ന് നാവികസേന കണ്ടെത്തിയ കയര്‍ അര്‍ജുന്റെ ലോറിയിലേതുതന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പേയുടെ നേതൃത്വത്തിലുള്ള സംഘവും എസ്.ഡി.ആര്‍.എഫ് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

ചൊവ്വാഴ്ച നദിയില്‍നിന്ന് ലോറിയുടെ ജാക്കി ലിവര്‍ ഈശ്വര്‍ മാല്‍പേ സംഘം മുങ്ങിത്തപ്പിയെടുത്തിരുന്നു. നേരത്തേ ലോറിയുടെ സിഗ്നല്‍ ലഭിച്ച ഭാഗത്തുനിന്നുതന്നെയാണ് ജാക്കിലിവര്‍ കിട്ടിയത്. ഇത് അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. ഒഴുകിപ്പോയ മറ്റൊരു ടാങ്കര്‍ ലോറിയുടെ വാതിലിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.

ജൂലായ് 16-നാണ് മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്. 28-ന് തിരച്ചില്‍ അവസാനിപ്പിച്ചു. കാലാവസ്ഥ അനുകൂലമായിട്ടും തിരച്ചില്‍ പുനരാരംഭിക്കാത്തതിനെതിരേ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെയാണ് ചൊവ്വാഴ്ച ദൗത്യം പുനരാരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: