IndiaNEWS

IAS പരിശീലന കേന്ദ്രത്തില്‍ വെള്ളംകയറി മരിച്ചവരില്‍ മലയാളിയും; ജീവന്‍ നഷ്ടമായത് എറണാകുളം സ്വദേശിക്ക്

ന്യൂഡല്‍ഹി: വെസ്റ്റ് ഡല്‍ഹി കരോള്‍ബാഗിനു സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററില്‍ അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറി മരിച്ച മൂന്നു വിദ്യാര്‍ഥികളില്‍ മലയാളിയും. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിനാണ് മരിച്ചത്. നവീനു പുറമേ ഉത്തര്‍പ്രദേശ്, തെലങ്കാന സ്വദേശികളായ രണ്ടു വിദ്യാര്‍ഥിനികളും മരിച്ചു. ഡല്‍ഹി പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സംഭവത്തില്‍ കനത്ത പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ എഎപി എംപി സ്വാതി മലിവാളിനു നേരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം ഉയര്‍ത്തി. സ്വാതിക്കെതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. കോച്ചിങ് സെന്ററില്‍ നടന്നത് അപകടമാണോ എന്ന് ആവര്‍ത്തിച്ചു ചോദിച്ച വിദ്യാര്‍ഥികളോട് അത് കൊലപാതമാണെന്ന് സ്വാതി പറഞ്ഞു. അപ്പോള്‍ കൊലപാതകത്തിന് ആരാണ് ഉത്തരവാദികള്‍ എന്ന് വിദ്യാര്‍ഥികള്‍ തിരിച്ചുചോദിച്ചു. മരണത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് വാക്കേറ്റം ഉയര്‍ന്നു. നിലവില്‍ സംഭവസ്ഥലത്ത് കുത്തിയിരിക്കുന്ന സ്വാതിയോട് വിദ്യാര്‍ഥികള്‍ സംസാരിക്കുകയാണ്.

Signature-ad

ശനിയാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളക്കെട്ട് ഉണ്ടായതാണ് അപകടകാരണം. ഇവിടെ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന മൂന്നു വിദ്യാര്‍ഥികളാണ് മരിച്ചത്. സംഭവസ്ഥലത്തെത്തിയ ദുരന്ത നിവാരണ സേനയാണ് കുടുങ്ങിക്കിടന്ന മറ്റു വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയത്. മഴയെ തുടര്‍ന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്‌മെന്റിലെ ലൈബ്രറിയിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ബേസ്‌മെന്റ് മുഴുവനായി വെള്ളത്തില്‍ മുങ്ങി. ഇവിടെയിരുന്ന് പഠിക്കാനെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ മന്ത്രി അതിഷി അന്വേഷണത്തിന് ഉത്തരവിട്ടു.

 

 

Back to top button
error: