CrimeNEWS

പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തും; മലയാളികളായ ഇടത് എംപിമാര്‍ക്ക് ഖാലിസ്ഥാന്‍ ഭീഷണി സന്ദേശം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനമാരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഡല്‍ഹിയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്നാണ് സന്ദേശം ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള സിപിഎം രാജ്യസഭാംഗങ്ങളായ വി.ശിവദാസന്‍, എ.എ റഹീം എന്നിവര്‍ക്കാണ് ഞായറാഴ്ച രാത്രി വൈകി ഭീഷണി സന്ദേശം കിട്ടിയത്. ‘സിഖ് ഫോര്‍ ജസ്റ്റിസ്’ എന്ന ഖാലിസ്ഥാന്‍ തീവ്രവാദ വിഭാഗമെന്ന് അവകാശപ്പെടുന്നവരുടെ സന്ദേശമാണ് ലഭിച്ചത്.

ഖാലിസ്ഥാന് അനുകൂലമല്ലെങ്കില്‍ രണ്ട് എംപിമാരും വീട്ടിലിരിക്കേണ്ടി വരുമെന്നും സന്ദേശത്തിലുണ്ട്. ഇരുവരും ഉടന്‍തന്നെ സന്ദേശത്തെക്കുറിച്ച് ഡല്‍ഹി പൊലീസില്‍ അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Signature-ad

പൊലീസ് വീട്ടിലെത്തി വി. ശിവദാസന്‍ എം.പിയില്‍ നിന്നും വിവരശേഖരണം നടത്തി. പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനം നടന്ന് വൈകാതെ ഒരുകൂട്ടം യുവാക്കള്‍ പാര്‍ലമെന്റിനുള്ളില്‍ ഇരച്ചുകയറി നിറങ്ങളുള്ള പൊടി വിതറിയ സംഭവമുണ്ടായിരുന്നു. നിലവില്‍ സി.എസ്.ഐ.എഫിനാണ് പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതല. ശക്തമായ നിയന്ത്രണമാണ് ഇവിടെയുള്ളത്.

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കും. നാളെ സമ്പൂര്‍ണ ബഡ്ജറ്റ് അവതരിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവാദ വിഷയങ്ങളില്‍ പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കിയേക്കും.

Back to top button
error: