CrimeNEWS

ചീത്തവിളിച്ചത് ചോദ്യംചെയ്തതിന് വീട് കയറി ആക്രമണം; കോട്ടയത്ത് ആറ് പേര്‍ അറസ്റ്റില്‍

കോട്ടയം: ചീത്തവിളിച്ചത് ചോദ്യംചെയ്തതിന് വടിവാളും മാരകായുധങ്ങളുമായി വീട് ആക്രമിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍.

അയ്മനം ചിറ്റക്കാട്ട് കോളനിയില്‍ കല്ലുങ്കല്‍ വീട്ടില്‍ രാജീവ് ബൈജു (23), നാഗമ്പടം പനയക്കഴിപ്പ് കോളനി കൊല്ലംപറമ്പില്‍ വീട്ടില്‍ ആദര്‍ശ് സന്തോഷ് (24), അയ്മനം മാങ്കീഴേപ്പടി വീട്ടില്‍ വിനീത് സഞ്ജയന്‍ (37), അയ്മനം ഐക്കരമാലില്‍ വീട്ടില്‍ മിഥുന്‍ ലാല്‍ (21), കുറുപ്പന്തറ വള്ളികാഞ്ഞിരം വീട്ടില്‍ സുധീഷ് (28), പുതുപ്പള്ളി തച്ചുകുന്ന് വെട്ടിമറ്റം വീട്ടില്‍ വിശ്വജിത്ത് (24) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അയ്മനം മാലിയില്‍ ആല്‍ബി മാത്യു(21)വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദിക്കുകയും, കമ്പിവടിയും വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച മുന്‍പ് അറസ്റ്റിലായ പ്രതി രാജീവ് ബൈജു ആല്‍ബിയെ വീടിനു സമീപം ചീത്തവിളിച്ചു. ഇത് യുവാവ് ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണം. കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ എറണാകുളത്തുനിന്നു പിടികൂടുകയായിരുന്നു.

വിനീത് സഞ്ജയന് ഗാന്ധിനഗര്‍, കോട്ടയം ഈസ്റ്റ്, കുമരകം, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിലും, രാജീവ് ബൈജുവിന് ഗാന്ധിനഗര്‍, വൈക്കം, ചങ്ങനാശ്ശേരി, പാലാ എന്നീ പോലീസ് സ്റ്റേഷനുകളിലും, ആദര്‍ശ് സന്തോഷിന് ഗാന്ധിനഗര്‍, ചങ്ങനാശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിലും, വിശ്വജിത്തിന് കോട്ടയം ഈസ്റ്റ്, പാമ്പാടി, ചിങ്ങവനം എന്നീ പോലീസ് സ്റ്റേഷനുകളിലും കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

 

 

Back to top button
error: