IndiaNEWS

പ്രധാനമന്ത്രി ആവാസ് യോജനയില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം ഭാര്യമാര്‍ കാമുകന്‍മാരോടൊപ്പം ഒളിച്ചോടി ; പരാതിയുമായി ഭര്‍ത്താക്കന്‍മാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരുകൂട്ടം സ്ത്രീകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ട്.11 ഓളം സ്ത്രീകളാണ് പിഎംഎവൈയില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം കാമുകന്‍മാരൊടൊപ്പം ഒളിച്ചോടിപ്പോയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.

മഹാരാജ്ഗഞ്ച് ജില്ലയില്‍ നിന്നുള്ള 11 വിവാഹിതരായ സ്ത്രീകളാണ് പിഎംഎവൈ പദ്ധതി പ്രകാരം സര്‍ക്കാരില്‍ നിന്ന് ആദ്യഗഡുവായ 40,000 രൂപ വാങ്ങിയ ശേഷം കാമുകന്‍മാരോടൊപ്പം പോയത്. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അടുത്തിടെ മഹാരാജ്ഗഞ്ച് ജില്ലയില്‍ 2,350 ഗുണഭോക്താക്കള്‍ക്ക് പിഎംഎവൈ പദ്ധതി പ്രകാരം പണം ലഭിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. തുത്തിബാരി, ശീത്ലാപൂര്‍, ചാതിയ, രാംനഗര്‍, ബകുല്‍ ദിഹ, ഖസ്ര, കിഷുന്‍പൂര്‍, മെധൗലി ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ഗുണഭോക്താക്കള്‍.ഈ സംഭവത്തെ തുടര്‍ന്ന് രണ്ടാം ഗഡു നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതായും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Signature-ad

പിഎംഎവൈ പദ്ധതി പ്രകാരം ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങള്‍ക്ക് സ്ഥിരം വീട് നിര്‍മിക്കാന്‍ സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കും.കുടുംബത്തിന്റെ വരുമാനത്തിനനുസരിച്ച് 2.5 ലക്ഷം രൂപ വരെ സര്‍ക്കാര്‍ സബ്സിഡിയും നല്‍കുന്നു. എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍, ഗുണഭോക്താക്കളില്‍ നിന്ന് അധികാരികള്‍ക്ക് പണം തിരികെ വാങ്ങാം. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശില്‍ പിഎംഎവൈ പദ്ധതി പ്രകാരം പണം കൈപ്പറ്റിയ വിവാഹിതരായ നാലു സ്ത്രീകള്‍ കാമുകന്‍മാര്‍ക്കൊപ്പം പോയിരുന്നു. 50,000 രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടിലെത്തിയ ഉടനെ തന്നെയായിരുന്നു സംഭവം. ഇവരുടെ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

 

Back to top button
error: