CrimeNEWS

പക കാത്തുസൂക്ഷിച്ചത് അഞ്ച് വര്‍ഷം; ഒളിച്ചോടിപ്പോയ മകളുടെ ഭര്‍ത്താവിനെ വീട്ടിലേക്ക് ക്ഷണിച്ച് അരുംകൊല

ലഖ്‌നൗ: ദുരഭിമാനത്തിന്റെ പേരില്‍ മകളുടെ ഭര്‍ത്താവിനെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പിതാവുള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭാല്‍ സ്വദേശിയായ ഭുലേഷ് കുമാറാണ് കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷം മുന്‍പ് ഭുലേഷ് കുമാര്‍ വീട്ടുകാരെ എതിര്‍ത്താണ് പ്രീതി യാദവ് എന്ന യുവതിയെ വിവാഹം കഴിച്ചത്. ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.

രണ്ടാഴ്ച മുന്‍പായിരുന്നു പ്രീതിയുടെ കുടുംബം പരിഭവം മാറിയെന്ന വ്യാജേന ഭുലേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. യുവാവിനോടൊപ്പം ഭാര്യ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്നും മദ്യപിച്ചതിനുശേഷം ഭുലേഷ് മടങ്ങുന്നതിനിടെയാണ് വാടക കൊലയാളികള്‍ കൊലപ്പെടുത്തിയത്. പ്രീതിയുടെ വീട്ടുകാര്‍ യുവാവിനെ കൊലപ്പെടുത്തുന്നതിനായി വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലയാളികള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി പ്രീതിയുടെ പിതാവ് മൂന്ന് ലക്ഷം രൂപയ്ക്കാണ് ആഭരണങ്ങള്‍ പണയം വച്ചത്.

Signature-ad

യുവാവിന്റെ മൃതദേഹം ജൂണ്‍ 16ന് ഗ്രേറ്റര്‍ നോയിഡയിലെ സുരജ്പൂരില്‍ നിന്നാണ് കണ്ടെടുത്തത്. കൃത്യം ചെയ്യാനുപയോഗിച്ച ആയുധം, ടൗവല്‍, കാര്‍, പണയം വച്ച ആഭരണങ്ങള്‍ തുടങ്ങിയവയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ പിതാവ്, അമ്മാവന്‍, വാടകയ്ക്കെടുത്ത രണ്ട് കൊലയാളികള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും ബാക്കിയുളള രണ്ട് പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: