KeralaNEWS

ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ലെന്ന് മുഖ്യമന്ത്രി, ശുപാർശ ചെയ്ത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

    ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ശിക്ഷാ ഇളവിനു ശുപാർശ ചെയ്ത ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മോചിപ്പിക്കേണ്ടവരുടെ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടതായി കണ്ടതിനാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്, പുതുക്കിയ പട്ടിക സമര്‍പ്പിക്കുവാന്‍ ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി മേയ് 3 ന് ജയില്‍ വകുപ്പ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

മൂന്ന് ഉദ്യോ​ഗസ്ഥർക്കാണ് സസ്പെൻഷൻ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി.സൂപ്രണ്ട് ​ഗ്രേഡ് വൺ ബി.ജി. അരുൺ, അസി. പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.

Signature-ad

ടി.പി. വധക്കേസിലെ മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ. രജീഷ് എന്നീ പ്രതികൾക്ക് ഇളവുനൽകാനായിരുന്നു ശ്രമം. 4, 5, 6 പ്രതികളാണ് ഇവർ. കോടതിവിധി മറികടന്നായിരുന്നു നടപടി. ഈ 3 പേർ ഉൾപ്പടെ വിവിധ കേസുകളിലെ 56 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതിന്റെ ഭാ​ഗമായാണ് റിപ്പോർട്ട് തേടിയത്.

കേസിലെ ഇരകളുടെ ബന്ധുക്കൾ, പ്രതികളുടെ അയൽവാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോർട്ട് തയ്യാറാക്കി നൽകാനായിരുന്നു ആവശ്യം. ശിക്ഷായിളവ് തേടി ടി.പി കേസ് പ്രതികൾ ഒരുമാസം മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ആവശ്യം തള്ളി. ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കത്തിന് പിന്നാലെ കണ്ണൂർ ജയിൽ സൂപ്രണ്ടിനോട് ജയിൽ ഡി.ജി.പി. വിശദീകരണം തേടിയിരുന്നു.

പ്രതികള്‍ക്ക് ഇളവു നല്‍കാന്‍ നീക്കമില്ലെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടി  കെ.കെ രമയുടെ അടിയന്തരപ്രമേയ നോട്ടിസ് സ്പീക്കര്‍ തള്ളിയത് വിവാദമായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: