‘ഐസിസി ഇന്ത്യയുടെ ബന്ദി, ഇന്ത്യയുടെ ഇംഗിതത്തിന് വഴങ്ങുന്ന ഐസിസിയെ വിശ്വസിക്കാനാവില്ല; ക്രിക്കറ്റ് എന്ന മാന്യൻമാരുടെ കളിയുടെ അന്തസ്സ് നിലനിർത്താൻ പുതിയൊരു ക്രിക്കറ്റ് സംഘടന വരണം’ രൂക്ഷ വിമർശനമുയർത്തി പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് ഭരണസിലിനെതിരെ(ഐസിസി) ആഞ്ഞടിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐസിസി പൂർണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങണമെന്ന്, ഐസിസിയെ വിശ്വസിക്കാൻ കഴിയില്ലെന്നും ഖ്വാജ ആസിഫ് ആരോപിച്ചു. എക്സിലൂടെയാണ് അദ്ദേഹം ഐസിസിക്കെതിരെ ഇത്തരം ആരോപണങ്ങളുയർത്തിയത്.
‘ഐസിസി ദക്ഷിണേഷ്യയിൽ ഇപ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ ബന്ദിയായി മാറിയിരിക്കുകയാണ്. ക്രിക്കറ്റ് എന്ന മാന്യൻമാരുടെ കളിയുടെ അന്തസ്സ് നിലനിർത്താൻ ഐസിസിക്ക് പകരം പുതിയൊരു ആഗോള സംഘടന അനിവാര്യമാണ്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസി നടപടി പക്ഷപാതപരമാണ്’ ഖ്വാജ ആസിഫ് കുറ്റപ്പെടുത്തി.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചിരുന്നു. മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശിൻ്റെ ആവശ്യം ഐസിസി തള്ളുകയും അവരെ ടൂർണമെൻ്റിൽ നിന്ന് നീക്കം ചെയ്യുകയും പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചും ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമായിട്ടാണ് പാകിസ്ഥാൻ ടി20 ലോകകപ്പ് ഈ മാസം 15ന് കൊളംബോയിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
അതേസമയം, പാകിസ്ഥാൻ്റെ ‘ഭാഗികമായ ബഹിഷ്കരണം’ അംഗീകരിക്കാനാവില്ലെന്ന് ഐസിസി വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെ ഇല്ലെങ്കിൽ അത് പാക് ക്രിക്കറ്റിനെ ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമായി ബാധിക്കും, കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടി വരും, ഐസിസി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് മുന്നറിയിപ്പ് നൽകി. ഈ പശ്ചാത്തലത്തിലാണ് പാക് പ്രതിരോധ മന്ത്രി ഐസിസിയ്ക്കെതിരെ രംഗത്ത് വന്നത്.






