KeralaNEWS

നവകേരളസദസ്സിലെ ശകാരം തിരിച്ചടിയായി; തോല്‍വിയില്‍ മുഖ്യമന്ത്രിക്കെതിരേ ചാഴിക്കാടന്‍

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന് കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ചാഴികാടന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പാലായില്‍ നടന്ന നവ കേരള സദസ്സിലെ ശകാരം അടക്കം തിരിച്ചടിയായി. സിപിഎം വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാതെ പോയതും അന്വേഷിക്കണമെന്നും ആവശ്യം ഉന്നയിച്ചു. തോല്‍വിയില്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലന്നായിരുന്നു ജോസ് കെ മാണി അടക്കമുള്ളവര്‍ യോഗത്തില്‍ പറഞ്ഞത്.

അതേസമയം, ഭൂപരിഷ്‌കരണ കമ്മീഷന്‍ രൂപീകരണവും അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കായി എല്‍ഡിഎഫ് ഉപസമിതി രൂപീകരിക്കണമെന്ന് ഇടതു മുന്നണിയില്‍ ആവശ്യപ്പെടുവാന്‍ കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ഉള്ളതുപോലെ പരാജയങ്ങളിലും കൂട്ടുത്തരവാദിത്വമാണ് മുന്നണിയിലെ ഘടകകക്ഷികള്‍ക്കുള്ളത്. എക്കാലവും ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചു നിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ നിന്നും അകന്നത് എല്‍ഡിഎഫ് ഗൗരവമായി കാണണം.

Signature-ad

സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ആവശ്യങ്ങളായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകണം. മലയോര മേഖലകളിലെ കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയാത്തത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എല്‍.ഡി.എഫ് ഉപസമിതി എന്ന ആവശ്യം മുന്നണിക്കുള്ളില്‍ ഉന്നയിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

 

Back to top button
error: