IndiaNEWS

സുരേഷ് ഗോപിക്കു കേന്ദ്രസഹമന്ത്രി പദം വേണ്ട, സിനിമയിൽ അഭിനയിച്ചാൽ മതി, മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷ

    ക്യാബിനറ്റ് മന്ത്രിയാകും എന്നു പ്രതീക്ഷിച്ചെങ്കിലും കേന്ദ്രസഹമന്ത്രിസ്ഥാനത്ത് നിയമിച്ചതിൽ സുരേഷ് ഗോപിക്ക് അതൃപ്തി. അതുകൊണ്ട് മന്ത്രിസ്ഥാനത്തുനിന്ന് മാറാനുള്ള നീക്കവുമായി താരം. സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ്ഗോപി അറിയിച്ചിട്ടുണ്ട്. തൃശൂരിൽനിന്ന് മിന്നുന്ന വിജയം നേടിയിട്ടും തന്നെ സഹമന്ത്രിസ്ഥാനത്ത് ഒതുക്കിയതിലുള്ള നീരസമാണ് ഈ നീക്കത്തിൽ പിന്നിൽ.

‘‘താമസിക്കാതെ തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് സിനിമ ചെയ്തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ. എംപി എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നായിരുന്നു എന്റെ നിലപാട്.’’
സുരേഷ് ഗോപി ദില്ലിയിൽ മാധ്യമങ്ങളോടു പറഞ്ഞു.

Signature-ad

ഡൽഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോൾ സിനിമകൾക്ക് കരാറിൽ ഏർപ്പെട്ട കാര്യം സുരേഷ്ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. മമ്മൂട്ടിയുടെ നിർമാണത്തിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ സുരേഷ് ഗോപി കരാർ ഒപ്പിട്ടിരുന്നു. മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഈ സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ചരിത്രം പ്രമേയമാകുന്ന ചിത്രം ഉൾപ്പെടെ 4 ചിത്രങ്ങളിൽ അഭിനയിക്കാൻ തയാറെടുക്കുകയാണ് താരം.
വരാഹം, ജെഎസ്കെ, എസ്ജി 251 എന്നിവയാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ പ്രോജക്ടുകൾ.

സിനിമകൾ മുടങ്ങിയാൽ അണിയറ പ്രവർത്തകർ പ്രതിസന്ധിയിലാകുമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചു. മന്ത്രിസ്ഥാനം ഉപേക്ഷിച്ച് സിനിമയിൽ അഭിനയിക്കുന്നത് മണ്ടത്തരമാകുമെന്ന് അടുപ്പമുള്ളവരിൽ പലരും ഉപദേശിച്ചു.

തൃശൂരിൽ ചരിത്ര വിജയം നേടിയ സുരേഷ് ഗോപി മന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്നും സിനിമാ വിഷയം പരിഗണിക്കാമെന്നും കേന്ദ്ര നേതൃത്വം നിർദേശിച്ചതോടെയാണ് സുരേഷ് ഗോപി സ്ഥാനമേറ്റെടുത്തത്. തൃശൂരിൽ രണ്ടു തിരഞ്ഞെടുപ്പുകളിൽ തോറ്റിട്ടും പിൻമാറാതെനിന്നു നേടിയ ചരിത്രജയമാണ് കേന്ദ്രമന്ത്രി സ്ഥാനം സമ്മാനിച്ചത്.

Back to top button
error: