CrimeNEWS

വനിതാപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; DYFI നേതാവിന്റെപേരില്‍ കേസ്

കൊല്ലം: വിദ്യാര്‍ഥി, യുവജന സംഘടനാ ഭാരവാഹിയായിരുന്ന നേതാവ് സാമൂഹികമാധ്യമത്തിലൂടെ പാര്‍ട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവര്‍ത്തകരുടെയും മോര്‍ഫ്ചെയ്ത അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. ജില്ലാ ഭാരവാഹിയും ഡി.വൈ.എഫ്.ഐ. കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അന്‍വര്‍ഷായുടെപേരില്‍ കൊല്ലം റൂറല്‍ സൈബര്‍ക്രൈം പോലീസ് കേസെടുത്തു.

അപമാനത്തിനിരയായ സി.പി.ഐ. വനിതാനേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ സൈബര്‍ക്രൈം പോലീസില്‍ പരാതി നല്‍കിയിരുന്നു. സി.പി.എം. നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ ഉത്തരവാദിയായ അന്‍വര്‍ഷായെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന വനിതാനേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരായ പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ അശ്‌ളീലച്ചുവയുള്ള തലക്കെട്ടോടെയും അടിക്കുറിപ്പോടെയും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സംഭവം വിവാദമായതോടെ നേതാക്കള്‍ ഇരയായവരെ അനുനയിപ്പിക്കാനും യുവനേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി സംഭവം ഒതുക്കാനും ശ്രമിച്ചെന്നാണ് ആക്ഷേപം. എന്നാല്‍ അപമാനത്തിനിരയായ സി.പി.ഐ. വനിതാനേതാവ് ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു.

Signature-ad

വനിതാനേതാവിന്റെ ചിത്രം അശ്ലീലഗ്രൂപ്പില്‍ വന്നതോടെ സുഹൃത്ത് ഇവരെ വിവരം അറിയിച്ചു. മറ്റുള്ളവരുടേത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളും വിവരങ്ങളും സ്‌ക്രീന്‍ഷോട്ടെടുത്ത് സി.പി.എം. ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവനേതാവിനെ ‘പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം’ ആരോപിച്ച് അടുത്തിടെ പുറത്താക്കിയത്. കേസെടുത്ത് അന്വേഷണം നടക്കുന്നതായി കൊല്ലം റൂറല്‍ സൈബര്‍ക്രൈം പോലീസ് സി.ഐ. രതീഷ് അറിയിച്ചു.

Back to top button
error: