KeralaNEWS

വാഴൂര്‍ സോമന് ആശ്വാസം; പീരുമേട് തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളി

കൊച്ചി: പീരുമേട് തിരഞ്ഞെടുപ്പു കേസില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എയ്ക്ക് ആശ്വാസം. സോമന്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി സിറിയക് തോമസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിറിയക് മാധ്യമങ്ങളോടു പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്‍കുന്ന സത്യവാങ്മൂലത്തില്‍ വാഴൂര്‍ സോമന്‍ പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. ഭാര്യയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ്, പാന്‍ കാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയിട്ടില്ല, ഇന്‍കംടാക്സ് റിട്ടേണ്‍ ഒരു കൊല്ലത്തെ മാത്രമാണ് ഫയല്‍ചെയ്തിട്ടുള്ളത് എന്നീ ആരോപണങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു. വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ ചുമതലകൂടി വഹിച്ചിരുന്ന സമയത്താണ് സോമന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഇരട്ടപ്പദവി ആരോപണവും സിറിയക് തോമസ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

Signature-ad

എന്നാല്‍, ബോധപൂര്‍വം ഒരു കാര്യവും മറച്ചുവെച്ചിട്ടില്ലെന്നും തിരുത്തലുകള്‍ വരുത്തിയത് വരണാധികാരിയുടെ അനുമതിയോടെ ആണെന്നും സോമന്‍ കോടതിയില്‍ മറുപടി നല്‍കിയിരുന്നു. കേസ് പരിഗണിച്ച വേളയില്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍നിന്ന് ഹൈക്കോടതി വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി സിറിയക് തോമസിന്റെ ഹര്‍ജി തള്ളിയത്.

 

 

Back to top button
error: