CrimeNEWS

മെഡിക്കല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം; 52 കാരന്‍ പിടിയില്‍, ജാമ്യത്തില്‍വിട്ടു

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരന്‍ പിടിയില്‍. വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് ഇയാളെ ബസ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 4.15നാണ് സംഭവം. പാലക്കാട് സ്വദേശി കൈറാടി ഷംസുദീനെയാണ് ലൈംഗികാതിക്രമത്തിനു കേസെടുത്ത് കസബ പൊലീസ് വിട്ടയച്ചത്.

തിരുവനന്തപുരത്തുനിന്നു ഞായറാഴ്ച കോഴിക്കോട്ടേക്കു പുറപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ഇന്നലെ പുലര്‍ച്ചെ 2.30നാണ് ഷംസുദീന്‍ ഗുരുവായൂരില്‍നിന്നു കയറിയത്. കോഴിക്കോട്ടേക്കു ടിക്കറ്റെടുത്ത ഇയാള്‍ ഒഴിവുള്ള സീറ്റില്‍ ഇരുന്നു. പിന്നീട് വിദ്യാര്‍ഥിനിയുടെ സമീപത്തായി ഇരുന്നു സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ വിദ്യാര്‍ഥിനി കണ്ടക്ടറെ വിവരം അറിയിച്ചു. കണ്ടക്ടറുടെ നിര്‍ദേശപ്രകാരം ബസ് കോഴിക്കോട് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു കൊണ്ടുപോയി.

Signature-ad

പുലര്‍ച്ചെ 4.15നാണ് ബസ് സിറ്റി കണ്‍ട്രോള്‍ റൂമിനു മുന്നിലെത്തിയത്. ട്രാഫിക് പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്നു കസബ പൊലീസ് എത്തി വിദ്യാര്‍ഥിനിയില്‍നിന്നു പരാതി എഴുതി വാങ്ങി. പ്രതി ബസില്‍നിന്നു നടത്തിയ പ്രവൃത്തി വിദ്യാര്‍ഥി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു.

അതേസമയം, ബസില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ജീവനക്കാരും സഹയാത്രക്കാരും ചേര്‍ന്നു തടഞ്ഞു വച്ച് പൊലീസിനു കൈമാറി. കസ്റ്റഡിയിലെടുത്ത ഷംസുദീനെ കസബ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും ബസ് യാത്ര തുടരുകയുമായിരുന്നു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തു വിട്ടയച്ചു. പരാതിയില്‍ തുടര്‍ നടപടിക്കു താല്‍പര്യമില്ലെന്നു വിദ്യാര്‍ഥി അറിയിച്ച സാഹചര്യത്തിലാണ് പ്രതിക്കു സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതെന്നു പൊലീസുകാര്‍ പറഞ്ഞു.

 

Back to top button
error: