CrimeNEWS

പരിക്കേറ്റ ഭാര്യയെ ആദ്യം ആശുപത്രിയിലെത്തിച്ചതും രാഹുല്‍; ഡോക്ടറോട് പറഞ്ഞത് വീണതാണെന്ന്

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ പ്രതി രാഹുല്‍തന്നെ ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതായി പോലീസ്. കുറച്ചുകൂടി സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാലുമണിയോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയിലെ ഡോക്ടര്‍ പെണ്‍കുട്ടിയുടെ സ്ഥിതി മോശമാണെന്നും ആറുമണിക്കൂറോളം നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, അത് ലംഘിച്ച് രാഹുല്‍ പെണ്‍കുട്ടിയുമായി പോകുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയം പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നെന്ന് ചികിത്സിച്ച ഡോക്ടര്‍ പോലീസിനോട് വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ വീണതാണെന്ന് രാഹുല്‍ പറഞ്ഞെന്നും ഡോക്ടര്‍മാര്‍ അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. രണ്ട് ഡോക്ടര്‍മാരില്‍നിന്നുകൂടി വിവരം ശേഖരിക്കാനുണ്ട്.

Signature-ad

ആശുപത്രിയിലേക്ക് ഇവര്‍ വന്ന വാഹനം ഓടിച്ചിരുന്നത് രാഹുലിന്റെ സുഹൃത്തായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചു. പുലര്‍ച്ചെ നാലുമുതല്‍ ഏഴുമണിവരെ ആശുപത്രിയില്‍ രാഹുല്‍ ഉണ്ടായിരുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ക്രൂരമായി മര്‍ദിച്ചിരുന്നെന്ന് പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കിയിരുന്നു.

പന്തീരാങ്കാവ് ഗാര്‍ഹികപീഡനത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം പെണ്‍കുട്ടിയെയും കുടുംബത്തെയും നേരില്‍ക്കാണും.

 

 

 

Back to top button
error: