KeralaNEWS

വന്ദേഭാരതിനും മറ്റ് വേഗം കൂടിയ വണ്ടികൾക്കും വേണ്ടി നാട്ടുകാരുടെ വഴിയടച്ച് റെയിൽവേ

    പാലക്കാട്: ജനങ്ങള്‍ സ്ഥിരമായി റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്ന സ്ഥലങ്ങളിലെ വഴികള്‍ അടയ്ക്കാൻ റെയില്‍വേ. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വേഗം കൂടിയ തീവണ്ടികളുടെ വരവും മറ്റുതീവണ്ടികളുടെ വേഗം വർദ്ധിപ്പിച്ചതും മുൻനിർത്തിയാണ് നടപടി. 294 ഇടങ്ങളാണ് പാലക്കാട് ഡിവിഷനില്‍ റെയില്‍വേ നടത്തിയ പരിശോധനയില്‍ വഴി അടയ്‌ക്കേണ്ടതായി കണ്ടെത്തിയത്. ഇതില്‍ 18 സ്ഥലങ്ങളില്‍ വഴി അടച്ചുകഴിഞ്ഞു. മറ്റിടങ്ങളില്‍ അടയ്ക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇനി അടയ്‌ക്കേണ്ടതായുള്ള സ്ഥലങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

വളവുകള്‍, കൂടുതല്‍പേർ പാളം മുറിച്ചുകടക്കുന്ന ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളാണ് അടയ്ക്കുന്നത്. റെയില്‍വേ ട്രാക്കിനോട് ചേർന്ന സ്ലാബുകള്‍ എടുത്തുമാറ്റിയും കമ്പികള്‍ സ്ഥാപിച്ചുമൊക്കെയാണ് വഴിയടയ്ക്കല്‍.

Signature-ad

പാളം മുറിച്ചു കടക്കുന്നവരുടേത് ഉള്‍പ്പെടെയുള്ള സുരക്ഷയാണ് ലക്ഷ്യമെങ്കിലും ഇതില്‍ ഭൂരിഭാഗം ഇടങ്ങളിലും പാളത്തിനപ്പുറം കടക്കാൻ താമസക്കാർക്ക് മറ്റുവഴികളില്ല എന്നതാണ് പ്രശ്നം. പാലക്കാട്ടും മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലൊന്നും നടപ്പാതയ്‌ക്കോ മേല്‍പ്പാലത്തിനോ പദ്ധതികളൊന്നും നിലവിലില്ല.

പാലക്കാട് ജില്ലയില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് ഭാരതപ്പുഴയ്ക്കും റെയില്‍പ്പാളത്തിനുമിടയില്‍ ജീവിക്കുന്നവരാണ്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷൻ പരിസരം, പാലപ്പുറം, പറളി, ഷൊർണൂരിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നേരത്തേ ഇതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷൻ പരിസരത്ത് വഴിയടയ്ക്കാൻ ശ്രമിക്കുകയും രാഷ്ട്രീയപ്രതിരോധം വന്നതോടെ തത്കാലത്തേക്ക് ഉപേക്ഷിക്കുകയുമായിരുന്നു. പാലപ്പുറം എറക്കോട്ടിരിയില്‍ സ്ലാബുകള്‍ മാറ്റിയിട്ട് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ഇത്തരം വഴിയടയ്ക്കല്‍ തുടരുമെന്നാണ് വിവരം.

റെയില്‍വേ ഡിവിഷനില്‍ 2023- ”24 സാമ്പത്തിക വർഷത്തിലെ വരുമാനത്തില്‍ വർദ്ധന. കല്‍ക്കരി, സിമന്റ്, രാസവളങ്ങള്‍, അരി മറ്റ് ആവശ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള ചരക്കുഗതാഗതം കൈകാര്യം ചെയ്യുന്നതില്‍ ഡിവിഷന് മികച്ച നേട്ടം കൈവരിക്കാനായി. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി തുക ചിലവിടുന്നു. സാമ്പത്തിക അച്ചടക്കം നിലനിർത്തുന്നതിലും ബഡ്ജറ്റ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ഡിവിഷൻ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഡിവിഷണല്‍ മാനേജർ അരുണ്‍കുമാർ ചതുർവേദി പറഞ്ഞു. പാസഞ്ചർ ട്രെയിൻ 964.19 കോടി, സ്‌പെഷല്‍ ട്രെയിൻ, സിനിമ, പ്ലാറ്റ്‌ഫോം ടിക്കറ്റ് 65.96 കോടി ചരക്കു നീക്കം 481.36 കോടി, പരസ്യം, പാഴ്സല്‍ സർവിസ്, പാർക്കിംഗ് ഫീസ് 64.66 കോടി എന്നിവങ്ങനെയാണ് വരുമാനത്തിന്റെ കണക്ക്.

Back to top button
error: