CrimeNEWS

കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ചത് മക്കള്‍ തമ്മിലുള്ള തര്‍ക്കംമൂലം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷനും

കൊച്ചി: തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ പിതാവിനെ മകന്‍ വാടകവീട്ടില്‍ ഉപേക്ഷിച്ച് പോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദ്ദേശിച്ചു.

വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഏരൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അജിത്തും കുടുംബവുമാണ് പിതാവായ ഷണ്‍മുഖനെ (70) ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. മൂന്ന് ദിവസം മുന്‍പാണ് വീട്ടില്‍ നിന്ന് മകന്‍ പോയത്. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് പിതാവിനെ ഉപേക്ഷിച്ച് പോകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.

Signature-ad

മകന്‍ അജിത്ത് വേളാങ്കണ്ണിക്ക് പോയതാണെന്നും തിരികെയെത്തുമ്പോള്‍ ഉപേക്ഷിച്ച പിതാവിനെ ഏറ്റെടുക്കാമെന്നുമാണ് പൊലീസിനോട് വ്യക്തമാക്കിയത്. ഡ്രൈവറായി ജോലി ചെയ്യുന്ന അജിത്തും ഭാര്യയും കുട്ടിയും പിതാവും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കിടപ്പുരോഗിയായ പിതാവിനെ നോക്കുന്നില്ലെന്ന് വ്യക്തമാക്കി നേരത്തെ അജിത്തിന്റെ സഹോദരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നം കാരണമാണ് പിതാവിനെ നോക്കാന്‍ സാധിക്കാത്തതെന്നാണ് പൊലീസിനോട് അജിത്ത് പറഞ്ഞത്. രണ്ട് സഹോദരിമാരെയും പിതാവിനെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്ന് സഹോദരി നല്‍കിയ പരാതിയില്‍ പറയുന്നു.

വീട്ടില്‍ ആരോ ഉണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് പിതാവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും അജിത്ത് സാധനങ്ങള്‍ മാറ്റിയത് അറിഞ്ഞിരുന്നില്ലെന്നും രണ്ട് ദിവസത്തിനകം താമസം മാറുമെന്ന് അജിത്ത് പറഞ്ഞിരുന്നതായും വീട്ടുടമ പൊലീസിനോട് പറഞ്ഞു. സഹോദരിമാര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകന്‍ മുങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കിടപ്പുരോഗിയായ അച്ഛനെ മക്കള്‍ വാടകവീട്ടില്‍ ഉപേക്ഷിച്ച് കടന്നു; കേസെടുത്ത് പോലീസ്

 

Back to top button
error: