കോഴിക്കോട് മൂന്നു കോടിയുടെ നിരോധിത ലഹരിമരുന്നുവേട്ട!! കാറിന്റെ ബോണറ്റിൽ കടത്താൻ ശ്രമിച്ച രണ്ടു കിലോ എംഡിഎംഎ യുവാവും യുവതിയും പിടിയിൽ

കോഴിക്കോട്: പന്തീരങ്കാവ് ബൈപ്പാസിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ട് കിലോ എംഡിഎംഎയുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്രീൻ, മലപ്പുറം കൊണ്ടോട്ടി സ്വദേശി പികെ ഷഫീഖ് (35) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് വിപണിയിൽ മൂന്നുകോടിയോളം വിലവരുന്ന നിരോധിത ലഹരിയാണ് പിടികൂടിയത്.
പന്തീരങ്കാവ് ബൈപ്പാസിൽ വച്ച് നടത്തിയ പരിശോധനയിൽ കാറിന്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. വിൽപനയ്ക്ക് വേണ്ടി കൊണ്ടുവന്നതാണിതെന്ന് എക്സൈസ് സംഘം പറഞ്ഞു. പിടിയിലായവർ വിൽപനക്കാരാണോ അതോ ഇടനിലക്കാരാണോ എന്ന കാര്യം അന്വേഷിക്കുകയാണ്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന കണ്ണികളെ കണ്ടെത്തിയാലേ ഉറവിടം മനസിലാകുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇന്ന് ഉച്ചയോടെ രണ്ടുപേരെയും പിടികൂടിയത്. കോഴിക്കോട് ജില്ലയിൽ മാസങ്ങൾക്ക് മുമ്പ് 3 കിലോ എംഡിഎംഎ പിടികൂടിയിരുന്നു. ഇതിനുപിന്നാലെ നടക്കുന്ന ഉയർന്ന അളവിലുള്ള ലഹരിവേട്ടയാണ് ഇന്ന് നടന്നത്.





