KeralaNEWS

വിലയില്ല, വാഴക്കുലകള്‍ സൗജന്യമായി വിതരണംചെയ്ത് കര്‍ഷകൻ

മാവൂർ: കടുത്ത വേനലില്‍ വാഴകള്‍ വ്യാപകമായി നിലംപൊത്തുകയും  വാഴക്കുലകള്‍ക്ക് വിലകിട്ടാതെയും വന്നതോടെ നേന്ത്രവാഴക്കുലകള്‍ റോഡരികില്‍ കൂട്ടിയിട്ട് ആവശ്യക്കാരോട് എടുത്തുകൊണ്ടുപോകാനാവശ്യപ്പെട്ട് കർഷകൻ.

വളയന്നൂരിലെ പ്രമുഖ കർഷകനും വെജിറ്റബ്ള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സില്‍ കേരളയുടെ മാവൂർ വിപണനകേന്ദ്രം മുൻ ഭാരവാഹിയുമായ കെ.പി. ശ്രീധരനാണ് കുലകള്‍ സൗജന്യമായി നല്‍കിയത്.

വളയന്നൂരില്‍ ഇദ്ദേഹം കൃഷി ചെയ്ത 1200ഓളം വാഴകളില്‍ 300 എണ്ണം കഴിഞ്ഞദിവസങ്ങളില്‍ നിലംപൊത്തി.ഇതോടെ വിളവെത്തിയ വാഴക്കുലകൾ  വെട്ടിവിൽക്കാൻ ശ്രമിച്ചെങ്കിലും വില കിട്ടിയില്ല.

പിന്നാലെ വളയന്നൂർ-ചെട്ടിക്കടവ് റോഡരികില്‍ കൂട്ടിയിട്ട് ‘ഈ കാണുന്ന നേന്ത്രക്കുലകള്‍ ആർക്കുവേണമെങ്കിലും എടുത്തുകൊണ്ടുപോകാം’ എന്ന് കടലാസില്‍ എഴുതിയും വച്ചു. കഴിഞ്ഞദിവസം 100 എണ്ണം ഇത്തരത്തില്‍ ആൾക്കാർ എടുത്തുകൊണ്ട് പോയിരുന്നു.

തുടർന്ന് ബാക്കിയുള്ള ദിവസങ്ങളിലും അദ്ദേഹം ഇത് ആവർത്തിക്കുകയായിരുന്നു. മുഴുവൻ കുലകളും ആളുകളെത്തി കൊണ്ടുപോയി. പൂർണമായി മൂപ്പെത്താറായ കുലകളുള്ള വാഴകളാണ് വീഴുന്നത്. ശേഷിക്കുന്നവയും ഏതുനിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണെന്നും കെ.പി. ശ്രീധരൻ പറഞ്ഞു.

കഴിഞ്ഞവർഷവും ഈ വർഷവുമായി ഉല്‍പാദന ചെലവായ എട്ടുലക്ഷം രൂപ നഷ്ടമായെന്നും കെ.പി. ശ്രീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: