KeralaNEWS

രോഗികളുടെ ഡയാലിസിസിനിടെ ഫ്യൂസൂരി കെഎസ്ഇബി; പ്രതിഷേധം, പിന്നാലെ കണക്ഷന്‍ പുനഃസ്ഥാപിച്ചു

എറണാകുളം: നാല്‍പതോളം രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കെഎസ്ഇബി ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി. വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ രണ്ടു മണിക്കൂറിനു ശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചു. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണു സംഭവം.

ഇന്നലെ രാവിലെ എട്ടരയോടെയാണ് കെഎസ്ഇബി. ലൈന്‍മാനെത്തി ഫ്യൂസ് ഊരിയത്. രോഗികള്‍ക്കു സൗജന്യ നിരക്കില്‍ ഡയാലിസിസ് നടത്തുന്നതിനിടെയാണു സംഭവമുണ്ടായത്. ഇന്‍വെര്‍ട്ടര്‍ സംവിധാനം ഉപയോഗിച്ച് അല്‍പസമയം മാത്രമേ വൈദ്യുതി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ജനറേറ്റര്‍ തകരാറിലായിരുന്നു. ആശുപത്രി അധികൃതരും രോഗികളുടെ ബന്ധുക്കളും വെങ്ങോല കെഎസ്ഇബി ഓഫിസില്‍ ബന്ധപ്പെട്ടെങ്കിലും ബില്‍ തുക അടയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്.

Signature-ad

എംഎല്‍എ അടക്കമുള്ളവര്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി നേരിട്ടു ബന്ധപ്പെട്ടെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കല്‍, വാര്‍ഡ് മെമ്പര്‍ പി.പി.എല്‍ദോസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഉള്‍പ്പെടെ വെങ്ങോല കെഎസ്ഇബി ഓഫിസിലെത്തി ഉപരോധം ആരംഭിക്കുകയായിരുന്നു. സംഭവം വഷളാകുമെന്നു കണ്ടതോടെ 11 മണിയോടെ ഓവര്‍സിയറെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.

30,000 രൂപയോളമാണു കൊയ്നോണിയ സെന്ററിലെ വൈദ്യുതി ബില്‍. മേയ് ഒന്നിനു ബില്‍ തുകയ്ക്കുള്ള ചെക്കുമായി കൊയ്നോണിയയിലെ ജീവനക്കാരന്‍ വൈദ്യുതി ഓഫിസിലെത്തിയെങ്കിലും അവധിയായതിനാല്‍ പിറ്റേദിവസം അടച്ചാല്‍ മതിയെന്നു പറഞ്ഞു മടക്കിവിടുകയായിരുന്നു. എന്നാല്‍ പിറ്റേന്ന് ഓഫിസ് തുറക്കുന്നതിനു മുന്നേ ലൈന്‍മാനെത്തി ഫ്യൂസൂരുകയായിരുന്നു.

Back to top button
error: