KeralaNEWS

പെരുമാറ്റച്ചട്ടം കഴിഞ്ഞാല്‍ വൈദ്യുതിനിരക്ക് കൂടും; നിലവിലെ വര്‍ധനയുടെ കാലാവധി തീരുന്നത് ജൂണ്‍ 30-ന്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങുന്നതോടെ അടുത്ത വൈദ്യുതിനിരക്ക് വര്‍ധനയ്ക്കുള്ള നടപടികള്‍ തുടങ്ങും. നവംബറില്‍ വരുത്തിയ വര്‍ധനയുടെ കാലാവധി ജൂണ്‍ 30-ന് തീരുകയാണ്.

2023 ഏപ്രില്‍ ഒന്നുമുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള നിരക്ക് തീരുമാനിക്കാനാണ് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ കമ്മിഷന്‍ അന്തിമ ഉത്തരവിട്ടിട്ടില്ല. പകരം ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള നിരക്ക് നിശ്ചയിച്ച് ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്. ഈ കാലാവധി കഴിയുന്നതോടെ പുതിയനിരക്ക് നിശ്ചയിക്കേണ്ടിവരും.

ഇടക്കാല ഉത്തരവില്‍ ശരാശരി 20 പൈസയാണ് കൂട്ടിയത്. 40 പൈസ കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ജൂണില്‍ പുനഃപരിശോധിക്കേണ്ടതിനാലാണ് വര്‍ധന 20 പൈസയില്‍ ഒതുക്കിയത്.

ജൂലായ് ഒന്നുമുതല്‍ പുതിയനിരക്ക് നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ സമയമായെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ കമ്മിഷന്‍ ഇതിന് തയ്യാറായിട്ടില്ല. നാലുവര്‍ഷത്തെ അപേക്ഷ നിലവിലുള്ളതിനാല്‍ ബോര്‍ഡ് പുതിയ അപേക്ഷ നല്‍കേണ്ടതില്ല. ഉപഭോക്താക്കളില്‍നിന്ന് തെളിവെടുത്തശേഷമായിരിക്കും കമ്മിഷന്റെ തീരുമാനം.

ഇടക്കാല ഉത്തരവിനുശേഷം നിരക്കുനിര്‍ണയത്തെ സ്വാധീനിക്കുന്ന പല തീരുമാനങ്ങളും ഉണ്ടായി. കെ.എസ്.ഇ.ബി.യുടെ 2022-23ലെ നഷ്ടത്തില്‍ 750 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതു കഴിച്ചുള്ള നഷ്ടമേ നിരക്കുവര്‍ധനയ്ക്ക് കണക്കാക്കൂ. എന്നാല്‍, വൈദ്യുതി ഉപഭോഗം കൂടിയതും കുറഞ്ഞവിലയ്ക്കുള്ള വൈദ്യുതിക്കരാറുകള്‍ റദ്ദാക്കുകയും ചെയ്തതോടെ വൈദ്യുതി വാങ്ങല്‍ ചെലവ് കൂടിയിട്ടുണ്ട്. ഇത് ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിന്റെ ഒരംശം മാത്രമാണ് ഇപ്പോള്‍ സര്‍ച്ചാര്‍ജ് ആയി പിരിച്ചെടുക്കുന്നത്. സര്‍ച്ചാര്‍ജ് കൂട്ടാനുള്ള അപേക്ഷകള്‍ കമ്മിഷന്‍ പരിഗണിച്ചെങ്കിലും തീരുമാനമെടുത്തിട്ടില്ല.

Back to top button
error: