KeralaNEWS

‘ഹരിത’ നേതാക്കളെ യൂത്ത് ലീഗിലേക്ക് തിരിച്ചെടുത്തു; ഫാത്തിമ തഹലിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: സംഘടനാ നടപടി നേരിട്ട ‘ഹരിത’ നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആയി നിയമിച്ചു. മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡന്റായും, നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്കുമാണ് നിയമിച്ചത്. ‘ഹരിത’ വിവാദ കാലത്ത് നടപടി നേരിട്ട എംഎസ്എഫ് നേതാക്കള്‍ക്കും പുതിയ ഭാരവാഹിത്വം നല്‍കി. ലത്തീഫ് തുറയൂരിനെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായും ആഷിഖ് ചെലവൂരിനെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു.

എംഎസ്എഫ് സംസ്ഥാന നേതൃത്വം ഉയര്‍ത്തിയ എതിര്‍പ്പ് അവഗണിച്ചാണ് പുറത്താക്കപ്പെട്ട എംഎസ്എഫ് നേതാക്കളെ മുസ്‌ലിം ലീഗ് നേതൃത്വം തിരിച്ചെടുത്തിരിക്കുന്നത്. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ക്കെതിരെ നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടികള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആഴ്ചകള്‍ക്ക് മുന്‍പാണ് മുസ്‌ലിം ലീഗ് കൈക്കൊണ്ടത്. വിവാദ സമയത്ത് ഹരിത നേതാക്കള്‍ക്കൊപ്പം നിന്ന എംഎസ്എഫ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവരെ തിരിച്ചെടുക്കാനും ഈ സമയത്ത് തീരുമാനമായിരുന്നു. ഇങ്ങനെ നടപടി ഒഴിവാക്കിയ നേതാക്കള്‍ക്ക് പുതിയ ഭാരവാഹിത്വം നല്‍കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പാണ് ലീഗ് നേതൃത്വം പുറത്തിറക്കിയിരിക്കുന്നത്.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതി ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ പി.കെ.നവാസിന് അനുകൂല നിലപാട് സ്വീകരിക്കാമെന്ന ഉറപ്പിലാണ് ഇവരെ തിരിച്ചെടുക്കുകയും ഭാരവാഹിത്വം നല്‍കുകയും ചെയ്തിരിക്കുന്നതെന്നാണ് വിവരം.

Back to top button
error: