KeralaNEWS

സഹ്യപുത്രനെ നാടു കടത്തിയിട്ട് ഒരു വര്‍ഷം; അരിക്കൊമ്പനെ ഓര്‍ത്ത് ഫാന്‍സുകാര്‍

ഇടുക്കി: ചിന്നക്കനാല്‍ ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി പരത്തിയിരുന്ന അരിക്കൊമ്പനെ നാട് കടത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ ഏപ്രില്‍ 29 ന് ചിന്നക്കനാലില്‍ വെച്ചും ജൂണ്‍ 5 ന് തമിഴ്‌നാട് കമ്പത്തു വെച്ചും ആനയെ മയക്ക് വെടിവെച്ചു. കേരളത്തില്‍ ഒട്ടേറെ ഫാന്‍സുള്ള അരിക്കൊമ്പനെന്ന ഒറ്റയാന്‍ തമിഴ് നാട്ടുകാര്‍ക്ക് അരസിക്കൊമ്പനാണ്. അരി തേടിയെത്തി അക്രമം കാണിക്കുന്ന ആനക്ക് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്പന്‍. തിരുനെല്‍വേലി കളക്കാട് മുണ്ടന്‍ തുറൈ കടുവാ സങ്കേതത്തിലാണ് അരിക്കൊമ്പന്‍ ഉള്ളത്.

അരിക്കൊമ്പന്‍, ചക്ക കൊമ്പന്‍ മൊട്ടവാലന്‍ മൂന്ന് ഒറ്റയാന്‍മാര്‍ ചിന്നക്കനാല്‍ ശാന്തന്‍പാറ പഞ്ചായത്തുകളിലുള്ളവരുടെ ഉറക്കം കെടുത്തിയതോടെയാണ് വനം വകുപ്പ് ഇടപ്പെട്ടത്. നൂറിലധികം വീടുകളും റേഷന്‍ കടകളും തകര്‍ത്ത, നിരവധി പേരെ കൊലപ്പെടുത്തിയ അരിക്കൊമ്പനെ നാട് കടത്താനായിരുന്നു തീരുമാനം. കോടതി നിര്‍ദേശ പ്രകാരം വനം വകുപ്പ് അത് നടപ്പാക്കുകയും ചെയ്തു.

Signature-ad

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തെ പല തവണ വട്ടം ചുറ്റിച്ച അരിക്കൊമ്പനെ ചിന്നക്കനാല്‍ സിമന്റ് പാലത്ത് വെച്ചാണ് തളച്ചത്. കോന്നി സുരേന്ദ്രന്‍, വിക്രം, സൂര്യന്‍, കുഞ്ചു എന്നീ താപ്പാനകളുടെ സംരക്ഷിത വലയത്തില്‍ ജന്മനാട്ടില്‍ നിന്നുള്ള പറിച്ച് നടല്‍. കനത്ത മഴയെ സാക്ഷിയാക്കി ചിലരുടെയെങ്കിലും കണ്ണ് നനയിച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനത്തേക്ക്.

പിന്നീടങ്ങോട് നടന്നത് നാടകീയ സംഭവങ്ങള്‍. ചിന്നക്കനാലിലേക്ക് മടങ്ങിയെത്തുമെന്ന് തോന്നിപ്പിക്കും വിധം തമിഴ്‌നാട് മേഘമലയിലും കമ്പം ടൗണിലും അരിക്കൊമ്പനെത്തി. കമ്പം ടൗണിലൂടെ തലങ്ങും വിലങ്ങും ഓടിയ അരിക്കൊമ്പന്‍ കൂത്തനാച്ചി വനമേഖലയിലെത്തി. വീണ്ടും കാടിറങ്ങിയതോടെ രണ്ടാം ദൗത്യം. തമിഴ്‌നാട് സര്‍ക്കാര്‍ മയക്ക് വെടിവെച്ച് പിടികൂടിയ അരിക്കൊമ്പന്‍ തിരുനെല്‍വേലിയിലേക്ക്. കളക്കാട് മുണ്ടന്‍ തുറൈ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ട അരിക്കൊമ്പന്‍ സുഖമായി കഴിയുന്നുവെന്നാണ് വനം വകുപ്പിന്റെ വാദം. അരിക്കൊമ്പനെ പിടിച്ച് മാറ്റിയത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ തീര്‍ന്നോ എന്നതിന് ഉത്തരം ഇല്ല എന്ന് തന്നെയാണ്.

വനത്തിനുള്ളില്‍ ഭക്ഷണവും വെള്ളവും ഇല്ലാത്തത് കൊണ്ടാണ് ആനകള്‍ കാടിറങ്ങുന്നത്. അരിക്കൊമ്പനെ പിടിച്ച് മാറ്റിയെങ്കിലും പിന്നീടും ആക്രമണമുണ്ടായി എന്നും ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ പറഞ്ഞു. വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കാനുള്ള ഏക പോംവഴി അവയെ കാട്ടിനുള്ളില്‍ തന്നെ നിലനിര്‍ത്തുക എന്നതാണ്. അതിനുള്ള ദീര്‍ഘ ഹൃസ്വകാല പദ്ധതികളാണ് ഉണ്ടാകേണ്ടത്. അതാണ് അരിക്കൊമ്പന്‍ ദൗത്യം നമ്മെ പഠിപ്പിക്കുന്ന പാഠം.

 

Back to top button
error: