IndiaNEWS

ആദ്യഘട്ടം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; വർഗീയത വാരിവിതറി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷപ്രസംഗം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ആദ്യഘട്ടം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന വാർത്ത വരുന്നതിനിടെയാണ് മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷമുണർത്തുന്ന പ്രസംഗം മോദി നടത്തിയിരിക്കുന്നത്.ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെ പ്രതിപക്ഷ പാർട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചുകഴിഞ്ഞു.

കൂടുതല്‍ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും, നുഴഞ്ഞു കയറ്റക്കാരെന്നും അധിക്ഷേപിച്ചാണ് മുസ്ലീങ്ങള്‍ക്കെതിരെ വിഭാഗീയ പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ ധ്രുവീകരണ ശ്രമം.

സമൂഹത്തിലെ ദുർബല, പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളെ രാജ്യത്തിന്‍റെ മുഖ്യധാരയിലെത്തിക്കുക എന്ന സദ്ഭാവനയോടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് 2006ല്‍ നടത്തിയ പരാമർശങ്ങളാണ് വർഗീയ ധ്രുവീകരണത്തിലൂടെ അധികാരമുറപ്പിക്കാമെന്ന പ്രതീക്ഷയില്‍ മോദി വളച്ചൊടിച്ചിരിക്കുന്നത്. ആദ്യഘട്ട ജനവിധിയുടെ സൂചനകള്‍ അനുകൂലമല്ലെന്ന തിരിച്ചറിവില്‍നിന്ന് മുസ്‌ലിം വിദ്വേഷം ആളിക്കത്തിച്ച്‌ ഹിന്ദുവികാരം ഇളക്കിവിട്ട് വോട്ടുറപ്പിക്കുക എന്ന അവസാന അടവാണ് മോദി പയറ്റിയിരിക്കുന്നത്.

2006 ഡിസംബർ ഒൻപതിന് നടന്ന നാഷനല്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് നടത്തിയ പ്രസംഗമാണ്  ബി.ജെ.പിയും നരേന്ദ്ര മോദിയും വളച്ചൊടിച്ച്‌ രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്. യു.പി.എ സർക്കാരിന്റെ സാമ്ബത്തിക മുൻഗണനകള്‍ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു മൻമോഹൻ സിങ്. പ്രസംഗത്തിലെ ഭാഗങ്ങള്‍ ഇങ്ങനെയാണ്:

കൃഷി, ജലസേചനം, ജലസ്രോതസുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളില്‍ നിർണായക നിക്ഷേപം, പൊതു അടിസ്ഥാന സൗകര്യരംഗങ്ങളില്‍ ആവശ്യമായ പൊതുനിക്ഷേപം എന്നിവയ്‌ക്കൊപ്പം പട്ടികജാതി-പട്ടികവർഗക്കാരുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള പദ്ധതികള്‍ക്കുമൊക്കെയാണ് നമ്മള്‍ കൂട്ടായി മുൻഗണന നല്‍കുന്നതെന്ന കാര്യം വ്യക്തമാണെന്നു ഞാൻ വിശ്വസിക്കുന്നു. പട്ടികജാതിക്കാർക്കും പട്ടിക വർഗക്കാർക്കുമുള്ള(എസ്.സി, എസ്.ടി) ക്ഷേമപദ്ധതികള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. വികസനത്തിന്റെ ഗുണഫലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ചും മുസ്‌ലിം ന്യൂനപക്ഷത്തിനു തുല്യ പങ്കാളിത്തം ഉറപ്പാക്കാൻ വേണ്ട നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. ഇവർക്കെല്ലാം വിഭവങ്ങള്‍ക്കുമേല്‍ പ്രാഥമികാവകാശം ഉണ്ടായിരിക്കണം. മൊത്തത്തിലുള്ള വിഭവലഭ്യതയ്ക്കകത്തു വരേണ്ട വേറെയും ഒരുപിടി ഉത്തരവാദിത്തങ്ങള്‍ കേന്ദ്ര സർക്കാരിനുണ്ട്.”

എസ്.സി, എസ്.ടി, ഒ.ബി.സി, സ്ത്രീകള്‍, കുട്ടികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിങ്ങനെ നേരത്തെ പറഞ്ഞ മുൻഗണനാ പട്ടികയിലെ മുഴുവൻ വിഭാഗങ്ങളെയും സൂചിപ്പിച്ചാണ് ‘വിഭവങ്ങളുടെ ആദ്യാവകാശം’ എന്നു മൻമോഹൻ സിങ് പറഞ്ഞത്. തൊട്ടുമുൻപുള്ള മാസങ്ങളില്‍ രാജ്യത്തെ സാമ്ബത്തികരംഗത്തുണ്ടായ മികച്ച പ്രകടനങ്ങള്‍ സൂചിപ്പിച്ച ശേഷമായിരുന്നു മൻമോഹൻ സിങ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

 

സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർക്ക് തൊഴിലവസരങ്ങളും വരുമാനമാർഗങ്ങളും സൃഷ്ടിച്ച്‌ സമ്ബദ്ഘടന ഇനിയും നല്ല നിലയില്‍ മുന്നോട്ടുപോകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു. സമൂഹത്തിലെ മെച്ചപ്പെട്ട വിഭാഗങ്ങള്‍ക്ക് ഇതിന്റെയെല്ലാം ഗുണം ലഭിക്കുമ്ബോള്‍ തന്നെ, ദുർബലരും പാർശ്വവല്‍കൃതരുമായ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.’ഇന്ത്യ തിളങ്ങണം, പക്ഷേ ആ തിളക്കം എല്ലാവർക്കുമുണ്ടാകണം’ എന്നാണ് മൻമോഹൻ സിങ് പറഞ്ഞത്.

 

രാജസ്ഥാനിലെ ബൻസ്വാരയില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മൻമോഹൻ സിങ്ങിന്റെ പഴയ പ്രസംഗം മോദി പൊടിതട്ടി പുറത്തെടുത്തത്. മുൻ പ്രധാനമന്ത്രിയുടെ പരാമർശങ്ങള്‍ വളച്ചൊടിച്ചതിനു പുറമെ കോണ്‍ഗ്രസ് പ്രകടനപത്രികയുടെ പേരില്‍ കള്ളങ്ങള്‍ എഴുന്നള്ളിക്കുകയും ചെയ്തു മോദി. കൃത്യമായും മുസ്‌ലിം വിദ്വേഷം ആളിക്കത്തിക്കാനെന്നോണം ആപല്‍ക്കരമായ പരാമർശങ്ങളും ഇതോടൊപ്പം നടത്തി.

 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്ബത്ത് മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്കും കൂടുതല്‍ കുട്ടികളുണ്ടാക്കുന്നവർക്കും നല്‍കുമെന്നായിരുന്നു മോദിയുടെ ‘മുന്നറിയിപ്പ്’. രാജ്യത്തെ സമ്ബത്തിന്റെ ആദ്യാവകാശികള്‍ മുസ്‍‌ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്നു പറഞ്ഞായിരുന്നു ഇത്തരമൊരു പരാമർശം. സ്ത്രീകളുടെയെല്ലാം സ്വർണാഭരണങ്ങളുടെ കണക്കെടുത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി കള്ളംപറഞ്ഞു. അധ്വാനിച്ചുണ്ടാക്കിയ നിങ്ങളുടെ സമ്ബാദ്യമെല്ലാം നുഴഞ്ഞുകഴക്കറ്റക്കാർക്കും കൂടുതല്‍ കുട്ടികളുള്ളവർക്കും നല്‍കണോ എന്ന് ആള്‍ക്കൂട്ടത്തോട് ചോദ്യമെറിയുകയും ചെയ്തു മോദി.

 

അതേസമയം ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാണിട്ടില്ലെന്ന് വിഷയത്തിൽ കോണ്‍ഗ്രസ് പ്രതികരിച്ചു.പ്രധാനമന്ത്രി പദത്തിലിരുന്നാണ് ഇത്തരത്തില്‍ മോദി നുണപ്രചരിപ്പിക്കുന്നതെന്നും കോണ്‍‍ഗ്രസ് കുറ്റപ്പെടുത്തി.

ഉത്തരേന്ത്യൻ മേഖലകളില്‍ മുൻ തെരഞ്ഞെടുപ്പുകള്‍ പോലെ ആവേശം പ്രകടമാകാത്തത് ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നു എന്നാണ് സംഭവത്തിൽ ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.ബിഹാറില്‍ 48.50 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് 54 ശതമാനമായിരുന്നു. 2019 ല്‍ 61.88 ശതമാനം രേഖപ്പെടുത്തിയ ഉത്തരാഖണ്ഡില്‍ 54.06 ശതമാനം മാത്രം.

തരംഗം ദൃശ്യമാകുന്നില്ല എന്ന റിപ്പോർട്ടുകള്‍ വന്നതോടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു.

543 അംഗങ്ങളുള്ള ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റാണ്.തെക്കേയിന്ത്യയിൽ നിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കാത്ത സ്ഥിതിക്ക് ഹിന്ദി ഹൃദയഭൂമിയിൽ പോളിങ് ശതമാനം കുറഞ്ഞത് അക്ഷരാർത്ഥത്തിൽ ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്.വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്ന 102 മണ്ഡലങ്ങളിലെ വോട്ടെടുപ്പില്‍ 62.4 ശതമാനമാണ് പോളിങ് നിരക്ക്. 2019 ല്‍ 69.43 ശതമാനമായിരുന്നു പോളിങ്.ഇതാണ് നേതാക്കളെ ആശങ്കപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പശ്ചിമ ബംഗാളിലാണ് ഉയർന്ന പോളിങ്: 77.57 ശതമാനം. ഹിന്ദി ഹൃദയഭൂമിയില്‍ മധ്യപ്രദേശും, ഛത്തീസ്‌ഗഡും ഒഴിച്ചാല്‍, ബിഹാർ, യുപി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടത്തില്‍ ശരാശരിയേക്കാള്‍ കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: