IndiaNEWS

ജഗനെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം പാരിതോഷികം

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ടിആര്‍ പൊലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്‍ടിആര്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ കാഞ്ചി ശ്രീനിവാസ റാവു, ടാസ്‌ക് ഫോഴ്സ് അഡീഷണല്‍ ഡിസിപി ആര്‍ ശ്രീഹരിബാബു എന്നിവരുമായി ബന്ധപ്പെടാമെന്ന് പൊലീസ് അറിയിച്ചു.

ആക്രമണവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫോണ്‍, വാട്ട്സ്ആപ്പ് വഴിയോ നേരിട്ടോ താഴെപ്പറയുന്ന വ്യക്തികളുമായി ബന്ധപ്പെടാം, വിവരം നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതല്ലെന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഡിസിപിയെ 9490619342 എന്ന നമ്പറിലും അഡീഷണല്‍ ഡിസിപിയെ 9440627089 എന്ന നമ്പരിലും ബന്ധപ്പെടാം.

ശനിയാഴ്ച രാത്രി വിജയവാഡയില്‍ റോഡ് ഷോയ്ക്കിടെയാണ് റെഡ്ഡിക്ക് പരിക്കേറ്റത്. റോഡ് ഷോക്കിടെ കല്ലേറുണ്ടാവുകയും ജഗന്റെ ഇടതു കണ്ണിന് മുകളിലായി നെറ്റിയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ ‘മേമന്ദ സിദ്ധം’ (ഞങ്ങള്‍ തയ്യാര്‍) ബസ് യാത്രയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്.

പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്രെയിന്‍ ഉപയോഗിച്ചു മുഖ്യമന്ത്രിയെ ഹാരം അണിയിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് അജ്ഞാതന്‍ കല്ലെറിയുകയായിരുന്നു. ഉടന്‍തന്നെ മുഖ്യമന്ത്രിയെയും പാര്‍ട്ടി എംഎല്‍എയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രാഥമിക ശ്രുശ്രൂഷയ്ക്ക് ശേഷം ജഗന്‍ മോഹന്‍ റെഡ്ഡി യാത്ര തുടര്‍ന്നു. ആക്രമണത്തിനു പിന്നില്‍ ടിഡിപി പ്രവര്‍ത്തകരാണെന്നാണ് വെഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആരോപണം.

 

Back to top button
error: